കുന്നംകുളം: റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ തട്ടി വീണ തമിഴ്‌നാട് സ്വദേശി കെ.എസ്.ആർ.ടി.സി കെ - സ്വിഫ്റ്റ് ബസ് കയറി മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) ഇന്നലെ പുലർച്ചെ അഞ്ചരയോടെ കുന്നംകുളം നഗരത്തിലെ മലായ ജംഗ്ഷനിലെ അപകടത്തിൽ മരിച്ചത്.
അപകടശേഷം ഇരു വാഹനങ്ങളും നിറുത്താതെ പോയി. വെള്ളറക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാൻ വൈകിട്ട് ആറോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായി കുന്നംകുളം എസ്.ഐ ഡി. ശ്രീജിത്ത് പറഞ്ഞു.
തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് പരസ്വാമിയെ ഇടിച്ചത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കെ പരസ്വാമി പിക്കപ്പ് വാൻ തട്ടി വീണു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടു പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. അരയ്ക്ക് താഴെ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.
അപകടം സ്വിഫ്റ്റിന്റെ ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നയുടൻ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരസ്വാമി വഴിയോര കച്ചവടക്കാരനാണെന്നാണ് കരുതുന്നതെന്നും കുടുംബത്തെക്കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി കടവരാന്തയിലാണ് കിടന്നിരുന്നത്.
അപകടമുണ്ടാക്കിയത് ബസാണെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. പിന്നീട് പരിസരത്തെ കടകളിലെ കാമറകൾ പൊലീസ് പരിശോധിച്ചപ്പോഴാണ് വാൻ ഇടിച്ചത് കണ്ടെത്തിയത്. ഡ്രൈവർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തേക്കും. വാഹനം നിറുത്താതെ പോയത് അടക്കമുള്ള വകുപ്പുകൾ ചേർക്കും.
സ്വിഫ്ടിന്റെ കാലദോഷം
കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചതു മുതൽ സ്വിഫ്ടിന് കാലക്കേടാണ്. കന്നി യാത്രയിൽ തന്നെ കല്ലമ്പത്ത് ലോറിയിലും കോഴിക്കോട്ട് സ്വകാര്യ ബസിലും തട്ടി കേടുപാടുണ്ടായി. കെ.എസ്.ആർ.ടി.സി എം.ഡി സ്വകാര്യ ലോബിയുടെ അട്ടിമറി ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ ഡ്രൈവർമാരുടെ അശ്രദ്ധയാണെന്നു കണ്ടെത്തി. രണ്ടു ഡ്രൈവർമാരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരിക്കുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |