തിരുവനന്തപുരം: മോചനദ്രവ്യത്തിനായി എൻജിനിയറിംഗ് വിദ്യാർത്ഥിയും പശ്ചിമബംഗാൾ സ്വദേശിയുമായ ശ്യാമൾ മണ്ഡലിനെതട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തി വഴിയിൽ തള്ളുകയും ചെയ്ത കേസിൽ രണ്ടാംപ്രതി ആൻഡമാൻ സ്വദേശി മുഹമ്മദലിയെ പ്രത്യേക സി.ബി.എെ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനും 10,10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ നാലുവർഷവും മൂന്നുമാസവും കൂടി അധിക തടവ് അനുഭവിയ്ക്കണം. ജഡ്‌ജി കെ. സനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയതിന് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപയുമാണ് പിഴ. വധ ഗൂഢാലോചനാക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും പിഴ 5ലക്ഷം രൂപയും. മോഷണക്കുറ്റത്തിന് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. അതിനാൽ പ്രതിക്ക് ഒരു ജീവപര്യന്തം ശിക്ഷ മാത്രം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നാലുലക്ഷം രൂപ വീതം ശ്യാമളിന്റെ പിതാവ് ബസുദേവ് മണ്ഡലിനും മാതാവ് സുമിത്രാ മണ്ഡലിനും നൽകണം.
17 വർഷത്തിനുശേഷമാണ് കേസിൽ വിധി വന്നത്. ഒന്നാംപ്രതി നേപ്പാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ഛേത്രി എന്ന ദീപക്കിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ബിരുദ വിദ്യാർത്ഥിയായിരുന്ന ശ്യാമളിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബർ 13നാണ് അട്ടക്കുളങ്ങര ശ്രീബാല തിയേറ്ററിന് മുന്നിൽ നിന്ന് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ശ്യാമളിന്റെ സുഹൃത്തുക്കൾ വിവരമറിച്ചതിനെത്തുടർന്ന് പശ്ചിമ ബംഗാൾ പഞ്ചായത്ത് സമിതി എക്സിക്യൂട്ടീവ് ഒാഫീസറായിരുന്ന പിതാവ് ബസുദേവ് ഇക്കാര്യം പൊലീസിൽ അറിയിച്ചു.
തുടർന്ന് തിരുവനന്തപുരത്തേയ്ക്ക് വരാൻ ഒരുങ്ങവെ പ്രതികളിലൊരാൾ ഫോണിൽ വിളിച്ച് ശ്യാമൾ തങ്ങളുടെ കസ്റ്റഡിയിലാണെന്നും വിട്ടു നൽകാൻ 20ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ പൊലീസ് തങ്ങളെ പിന്തുടരുന്നെന്ന് സംശയിച്ച് പ്രതികൾ ശ്യാമളിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കോവളം ബൈപ്പാസിൽ വെള്ളാറിനു സമീപം ഉപേക്ഷിച്ച് കടന്നു. ഒക്ടോബർ 23നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബസുദേവ് ആൻഡമാനിൽ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തായ കുഞ്ഞുകണ്ണിന്റെ മകനാണ് മുഹമ്മദലി. ഇയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ദുർഗാ ബഹാദൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |