കർണാടകയിൽ കനത്ത നാശം, 4 മരണം
തിരുവനന്തപുരം:അറബിക്കടൽ ഇളക്കിമറിച്ച് കരയിൽ ഭീതി വിതച്ച ടൗക്‌തേ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലർച്ചയോ ഗുജറാത്തിലെ പോർബന്തറിനും ഭവനഗറിലെ മഹുവയ്‌ക്കും ഇടയിലായി കരയിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്.
അറബിക്കടലിൽ അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി ഭാവം മാറുന്ന ടൗക്‌തെ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതയിൽ പേമാരിക്കൊപ്പമാവും കരയിൽ പ്രഹരിക്കുക.. തീരജില്ലകളിൽ നിന്ന് കൊവിഡ് രോഗികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിച്ചു. .ഇന്നു മുതൽ 21 വരെ ഗുജറാത്തിലേക്കുള്ള 46 ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്തു നിന്നുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.
ശനിയാഴ്ച കേരള തീരം വിട്ട് വടക്കോട്ട് നീങ്ങിയ ടൗക്‌തേ ഇന്നലെ കർണാടക തീരങ്ങളിൽ നാശം വിതച്ചു. 112 വീടുകൾ തകർന്നു. നാല് പേർ മരിച്ചു. . മംഗളുരുവിലെ 12 കിലോമീറ്റർ തീരം കടലെടുത്തു. ആയിരങ്ങളെ ഒഴിപ്പിച്ചു.മംഗളുരുവിനടുത്ത് നേത്രാവതി പുഴയിൽ 200 കോടി ചെലവിൽ നിർമ്മിക്കുന്ന അണക്കെട്ട് തകർന്നു. ചുഴലി മുംബയ് തീരക്കടലിലൂടെ ഇരുനൂറ് കിലോമീറ്റർ വേഗതയിൽ കടന്നു പോയേക്കും. മുംബയ്, താനെ തീരങ്ങളിൽ പത്തടി വരെ ഉയരത്തിൽ തിരമാലകൾ പ്രഹരിക്കാം.
മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുൾപ്പെടെ പതിനായിരങ്ങളെ ഒഴിപ്പിച്ചു. വൈദ്യുതി തടസമുണ്ടായാൽ കൊവിഡ് രോഗികളുടെ ഓക്സിജൻ ചികിത്സ താറുമാറാകും. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും. കര, നാവിക, തീര സംരക്ഷണ സേനകൾ രക്ഷാസന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ നിന്ന് വടക്കോട്ട് നീങ്ങിയാവും ചുഴലി ഗുജറാത്തിലെത്തുക. പിന്നീട് ശക്തികുറഞ്ഞ് രാജസ്ഥാനിൽ അവസാനിക്കും.
ഭീതിയൊഴിഞ്ഞ്
കേരളം
ചുഴലി കേരള തീരം ഒഴിഞ്ഞുപോയെങ്കിലും സംസ്ഥാനത്ത് കാറ്റും മഴയും രണ്ടു ദിവസം കൂടി തുടർന്നേക്കും. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. തിരകൾ ഉയരാനും ശക്തമായ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ശക്തമായ മഴയിൽ സംസ്ഥാനത്ത് ഡാമുകൾ നിറയുകയും കടൽത്തീരം താറുമാറാവുകയും ചെയ്‌തു. കാലവർഷം കൂടി കനത്താൽ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയുണ്ട്. ഒരു ഡസനിലേറെ അണക്കെട്ടുകൾ തുറന്നു. മറ്റ് ഡാമുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |