സംസ്ഥാനത്ത് വ്യാപക നാശ നഷ്ടങ്ങൾ
എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:ടൗക് തേ ചുഴലിക്കാറ്റ് കേരളതീരം തൊടാതെ പോയെങ്കിലും ഇന്നലെയും കനത്ത മഴയും ശക്തമായ കാറ്റും സംസ്ഥാനത്ത് വൻ നാശമുണ്ടാക്കി.
എറണാകുളം പോഞ്ഞിക്കര നിന്ന് വെള്ളിയാഴ്ച കായലിൽ മീൻ പിടിക്കാൻ പോയി വള്ളം മറിഞ്ഞ് കാണാതായ കൊല്ലം തേവലക്കര കരുവാകിഴക്കതിൽ ആന്റപ്പന്റെ (53) മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സെബാസ്റ്റ്യൻ നീന്തി രക്ഷപ്പെട്ടിരുന്നു.
ബേപ്പൂരിൽ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ 'അജ്മീർഷാ' ബോട്ട് മംഗലാപുരം തീരത്തിനടുത്ത് കണ്ടെത്തി. തെരച്ചിലിന് കോസ്റ്റ്ഗാർഡിന്റെ സഹായം തേടിയിരുന്നു.ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും കാലാവസ്ഥ അനുകൂലമാവുമ്പോൾ തിരികെ എത്തുമെന്നും നിയുക്ത ബേപ്പൂർ എം.എൽ.എ പി.എ.മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ അറിയിച്ചു.
വടക്കൻ ജില്ലകളുടെ തീരമേഖലയിലാണ് വൻ നാശം. കാസർകോട്ട് 113 കുടുംബങ്ങളിലെ 413 പേരെ മാറ്റി പാർപ്പിച്ചു. നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നു.
തിരുവനന്തപുരം ജില്ലയിൽ വലിയതുറ ഉൾപ്പെടെ തീരമേഖലയിൽ കടലാക്രമണം ശക്തമാണ്. ശംഖുംമുഖം -എയർപോർട്ട് റോഡിൽ യാത്ര വിലക്കി. ആദ്യ രണ്ട് ദിവസം കനത്ത നാശമുണ്ടായ കൊല്ലം ജില്ലയിലെ തീരമേഖല ഇന്നലെ അല്പം ശാന്തമായി. ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പ്രത്യേകിച്ച് കുട്ടനാടൻ മേഖല. ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇന്നലെ ഉച്ചവരെ 122 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയുടെ മിക്കഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
കോഴിക്കോട്ട് തീരദേശങ്ങളിൽ വ്യാപകമായ കടലാക്രമണമാണ്. നൂറു കണക്കിനാളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. എട്ട് ക്യാമ്പുകൾ തുടങ്ങി. കാസർകോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായ ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളിൽ 523 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. വയനാട്ടിലെ ബാണാസുര, കാരാപ്പുഴ ഡാമുകളിൽ ജലനിരപ്പ് വലിയ അളവിൽ ഉയർന്നു. ഇടുക്കിയിൽ 18 വീടുകൾ പൂർണ്ണമായി തകർന്നു. കല്ലാർകുട്ടി , മലങ്കര, ലോവർപെരിയാർ അണക്കെട്ടുകൾ തുറന്നു. മുല്ലപ്പെരിയാറിൽ ഉച്ചവരെ 130 അടിയിൽ താഴെയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാം.
ഓറഞ്ച് അലർട്ട്
എറണാകുളം, ഇടുക്കി. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്
141 ക്യാമ്പുകൾ
സംസ്ഥാനത്ത് 141 ക്യാമ്പുകൾ ആരംഭിച്ചു.1300 കുടുംബങ്ങളിലെ 4,712 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരത്തെ അഞ്ചു ക്യാമ്പുകളിൽ 581 പേരും ഇടുക്കിയിലെ ഒരു ക്യാമ്പിൽ നാലു പേരും തുടരുന്നു. മേയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |