തൃശൂർ: കൊരട്ടിയിലും എറണാകുളത്തെ അഞ്ചിടത്തും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചേക്കും. മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും അന്വേഷണം നടത്തേണ്ടതിനാലാണിത്. എക്‌സ്‌ചേഞ്ച് പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നായതിനാൽ അതും അന്വേഷിക്കേണ്ടതുണ്ട്. ഡൽഹി ഇന്റലിജൻസ് ഉൾപ്പെടെ പല വിഭാഗങ്ങളും ജില്ലാ പൊലീസ് മേധാവികളുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ അറസ്റ്റിലായ മഞ്ചേരിയിലെ റിഷാദ് (28), കൊരട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളൂർ വീട്ടിൽ ഹക്കീം (32) എന്നിവർക്ക് ബംഗളൂരുവിൽ നിന്നും സമാന്തര എക്‌സ്‌ചേഞ്ച് പ്രവർത്തനത്തിന് പരിശീലനം ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകിയ മലയാളി ഒളിവിലാണ്. അങ്കമാലി ചമ്പന്നൂർ സ്വദേശി പറോക്കാരൻ നിഥിനാണ് (32) പിടിയിലായ മറ്റൊരാൾ. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്.
എറണാകുളത്തുനിന്ന് പിടികൂടിയ ഉപകരണങ്ങളിൽ നിന്ന് പ്രധാന തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ ഉപയോഗിച്ചിരുന്ന നൂറിൽ കൂടുതൽ സിം കാർഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ സാമ്പത്തിക നേട്ടം കൂടാതെ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നു. കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ സമാന്തര എക്‌സ്‌ചേഞ്ചുകൾ പരസ്പരം ബന്ധമുള്ളതാണെന്നും പൊലീസ് സംശയിക്കുന്നു.
കണ്ടെത്തിയത് അത്യാധുനിക ഉപകരണങ്ങൾ
ഹക്കീമിന്റെ വീട്ടിൽ നിന്ന് രാജ്യാന്തര ഫോൺ കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റാനുപയോഗിക്കുന്ന അത്യാധുനിക വി.ഒ.ഐ.പി. ജി.എസ്.എം ഗേറ്റ്‌വേകൾ 14 എണ്ണം കണ്ടെത്തി. ഒരു സിം കാർഡിൽനിന്നുള്ള സിഗ്‌നലുകൾ ഒന്നിലധികം സിം കാർഡുകളുമായി ബന്ധിപ്പിക്കാൻ ശേഷിയുള്ള 11 വൈഫൈ റൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറും സി.സി ടി.വി. കാമറയുടെ ഡി.വി.ആറും വിശദമായ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറി.
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്: അടിയന്തര നടപടിയെടുക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: കോഴിക്കോട് ചിന്താ വളപ്പിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ ഉടൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംഭവത്തിൽ കേന്ദ്റ സർക്കാരിന്റെ അടിയന്തര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട എം.പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമാന്തര ടെലിഫോൺ എക്സ് ചേഞ്ചിന് തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ അടിയന്തര അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്ന് ബെന്നി ബെഹനാൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |