തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ നിർമാണത്തിൽ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ അനുമതി (എൻ.ഒ.സി) നൽകാനുള്ള ചുമതല ജില്ലകളക്ടർമാർക്കായിരുന്നു. ആരാധനാലയങ്ങൾ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കുമെന്നും ജനങ്ങൾക്ക് അവരുടേതായ വിശ്വാസങ്ങളിലേർപ്പെടുന്നതിന് സാങ്കേതികമായി ഉണ്ടാകുന്ന കാലതാമസം ഉത്തരവിലൂടെ ഒഴിവാകുമെന്നുമാണ് സർക്കാർ വാദം. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് (ഫെബ്രുവരി 10ന്) ചേർന്ന മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
കളക്ടർമാർ തള്ളി, സർക്കാരിന് മുന്നിലെത്തി
ആരാധനാലയങ്ങളുടെ നിർമാണം നിഷ്പക്ഷവും നീതിപൂർവവുമായി നടത്താൻ സംവിധാനം വേണമെന്ന്
2004ലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. പിന്നാലെ 2005 ഏപ്രിൽ 25ന് സംസ്ഥാന ആഭ്യന്തരവകുപ്പ് 217/05 നമ്പർ ഉത്തരവിറക്കി. മതസൗഹാർദ്ദം നിലനിർത്തുന്നതിനും സാമൂഹിക സംഘർഷം ഒഴിവാക്കുന്നതിനുമാണ് കളക്ടറെ ചുമതലപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അനധികൃതമായി ആരാധനാലയങ്ങൾ പണിയാൻ ലഭിച്ച അപേക്ഷകൾ കളക്ടർമാർ തള്ളിയിരുന്നു. ബാഹ്യ ഇടപെടലുണ്ടായെങ്കിലും സുപ്രീംകോടതി വിധിയും ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ഉയർത്തിപ്പിടിച്ച് കളക്ടർമാർ പ്രതിരോധിച്ചു. പിന്നാലെ വിഷയം സർക്കാരിന് മുന്നിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |