തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർദ്ധന അനുവദിക്കും.
സാമ്പത്തിക പ്രതിസന്ധിയും കൊവിഡും മൂലം നടപ്പാക്കാതിരുന്ന 2018ലെ ഡൽഹി ഷെഡ്യൂൾ റേറ്റ് (ഡി.എസ്.ആർ) സംസ്ഥാനത്ത് നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനങ്ങളിലെ സർക്കാർ അധീനതയിലുള്ള നിർമ്മാണപ്രവൃത്തികളുടെ മെറ്റീരിയൽ കോസ്റ്റ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമാണ് ഡി.എസ്.ആർ. നിർമ്മാണവസ്തുക്കളുടെ ഡൽഹിയിലെ വിലയുമായി താരതമ്യപ്പെടുത്തിയാണിത് തയ്യാറാക്കുന്നത്. കേന്ദ്രപൊതുമരാമത്ത് വകുപ്പും സംസ്ഥാന വകുപ്പുകളും ഇതിനനുസൃതമായാണ് നിരക്ക് നിർണ്ണയിക്കുന്നത്. രണ്ടുവർഷം കൂടുമ്പോൾ പരിഷ്ക്കരിക്കും. നിരക്ക് കൂടുതൽ ലഭിക്കുമെന്നതിനാൽ ജോലികൾക്ക് തടസ്സമുണ്ടാവുല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും കോൺട്രാക്ടർമാരുടെ സംഘടനകളും നിരക്ക് വർദ്ധന ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യം പരിഗണിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ ബാദ്ധ്യത വരില്ലെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |