SignIn
Kerala Kaumudi Online
Thursday, 25 April 2024 2.58 PM IST

വഴി​യടഞ്ഞു, താക്കറെ കളംവി​ട്ടു,  ഫട്‌നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണം പിടിക്കും

kk

ന്യൂഡൽഹി: ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ അട്ടിമറി നീക്കം വിജയത്തിലേക്ക്. ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നിർദ്ദേശം സുപ്രീംകോടതി ശരിവച്ചതോടെ പരാജയം സമ്മതിച്ച് ഇന്നലെ രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.

ഗവർണറുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കുവേണ്ടി പാർട്ടി പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജി മൂന്നു മണിക്കൂറാേളം വാദം കേട്ടശേഷം സുപ്രീം കോടതി തള്ളിയതോടെയാണ് രാജിവച്ചത്.

ഇതോടെ 2019ൽ കോൺഗ്രസിന്റെയും ശരത് പവാറിന്റെ എൻ.സി.പിയുടെയും പിന്തുണയോടെ നിലവിൽ വന്ന ശിവസേനയുടെ മഹാ വികാസ് അഘാഡി എന്ന മുന്നണി സർക്കാരിന് അന്ത്യമായി.

ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് രാജിക്കത്ത് നൽകിയ ശേഷം നടത്തിയ ടെലിവിഷൻ അഭിസംബോധനയിലാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. വിധാൻപരിഷത്ത് അംഗത്വവും ഉദ്ധവ് രാജിവച്ചു.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരണത്തിനായി ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അവകാശവാദമുന്നയിക്കും. ഇന്നലെ ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേർന്നിരുന്നു.

ബി.ജെ.പിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തെ തുടർന്ന് സർക്കാരിന്റെ ഭാവി രണ്ടാഴ്ച മുമ്പാണ് അനിശ്ചിതത്വത്തിലായത്. പിന്നാലെ മുഖ്യമന്ത്രി ദിവസങ്ങൾക്ക് മുൻപേ ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് സ്വന്തം വീടായ മാതോശ്രിയിലേക്ക് മാറിയിരുന്നു. അന്ന് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിക്കാനൊരുങ്ങിയ ഉദ്ധവ് സഖ്യകക്ഷികളുടെ നിർബന്ധത്തിന് വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു.

55 അംഗങ്ങളുള്ള ശിവസേനയിൽ നിന്ന് ഷിൻഡെയുടെ നേതൃത്വത്തിൽ 34 എം.എൽ.എമാർ ഗുജറാത്തിലേക്ക് പോവുകയും ശിവസേന പഴയ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്.പിന്നീട് പാർട്ടിയിൽ നിന്ന് കൂടുതൽ എം.എൽ.എമാരും മന്ത്രിമാരും ഷിൻഡെയുടെ പക്ഷത്തേക്ക് മാറുന്നതാണ് കണ്ടത്. ശിവസേനയിൽ നിന്ന് 37 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയതോടെ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാമെന്ന സ്ഥിതിയായി. ഇതിനകം ബി.ജെ.പി ഭരിക്കുന്ന അസാമിലെ ഹോട്ടലിലേക്ക് മാറിയ വിമതർ നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം

ശക്തി തെളിയിക്കേണ്ടത് സഭാതലത്തിൽ

ഫട്നാവിസ് രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ന് വിശ്വാസവോട്ട് തേടാൻ ഉദ്ധവ് താക്കറെയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ഉദ്ധവിനുവേണ്ടി പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജി മൂന്നു മണിക്കൂറാേളം വാദം കേട്ടശേഷമാണ് സുപ്രീം കോടതി ഇന്നലെ രാത്രി തള്ളിയത്. ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കേണ്ടത് സഭാതലത്തിലാണെന്ന വിമതരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 16 എം.എൽ.എ മാർക്ക് ഡെപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് ഷിൻഡെ വിഭാഗം നൽകിയ ഹർജി ജൂലായ് 11ന് പരിഗണിക്കുമ്പോൾ ശിവസേനയുടെ ഹർജിയും ഒപ്പം പരിഗണിക്കും. ശിവസേനയ്ക്കുവേണ്ടി അഭിഷേക് മനു സിംഗ് വിയും വിമതർക്കുവേണ്ടി അഡ്വ. നീരജ് കിഷൻ കൗളും ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAKKERA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.