ന്യൂഡൽഹി: ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ സോഷ്യലിസ്റ്റുകളും മതേതര ശക്തികളും യോജിച്ച് പ്രതിരോധനിര ഉയർത്തുമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് അറിയിച്ചു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒരൊറ്റ സ്ഥാനാർത്ഥി എന്ന ലക്ഷ്യം പ്രാവർത്തികമാക്കും. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഭാരതീയർ നമ്മൾ ഒന്നാണ് എന്ന മുദ്രാവാക്യവുമായി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഡൽഹിയിൽ നടന്ന മതേതര രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു തമ്പാൻ തോമസ്.
ഐക്യ സന്ദേശവുമായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നൽകും. ഒക്ടോബർ 2 മുതൽ പന്ത്രണ്ട് വരെ സോഷ്യലിസ്റ്റ് പക്ഷാചരണം നടത്തും. യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ, ഡി. പി. റാവു, അഡീബ് അഹമ്മദ്, ഭരത് ഗാന്ധി തുടങ്ങിയവർ സംസാരിച്ചു. ഇടതുപക്ഷ പാർട്ടികളും സമാജ് വാദി പാർട്ടിയുമൊഴികെ എൻ. ഡി. എ യെ എതിർക്കുന്ന 30 ഓളം രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇടതു പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം വിളിച്ചു ചേർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |