ആലപ്പുഴ: നാടക വേദികളിലെ കാറൽ മാർക്സായും, ജലോത്സവങ്ങളിൽ ചെറുവള്ളങ്ങളുടെ അമരക്കാരനായുമാണ് അരങ്ങൊഴിഞ്ഞ നടൻ തങ്കരാജ് കൈനകരിക്കാരുടെ ഓർമകളിൽ നിറയുന്നത്.
നാടക പ്രവർത്തകനായിരുന്ന അച്ഛൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ വഴിയേ ചെറുപ്പത്തിൽ തന്നെ അഭിനയ വഴിയിലേക്ക് നടന്ന തങ്കരാജ് നാടകത്തിൽ മാത്രമല്ല, നാട്ടിലെ എല്ലാ വിഷയങ്ങളിലും മുന്നിലുണ്ടായിരുന്നു.മികച്ച പാട്ടുകാരൻ കൂടിയായിരുന്നു.
മുൻ എം.എൽ.എ സി.കെ.സദാശിവന്റെ ദ്വാരകാ തിയേറ്റേഴ്സിലെ പ്രധാന നടനായിരുന്നു തങ്കരാജ്. ദ്വാരകയുടെ 'ദൈവം മരിച്ചു" എന്ന നാടകത്തിൽ തങ്കരാജായിരുന്നു നായകൻ.
നാടക പ്രവർത്തനം സജീവമായ നാളുകളിൽ തന്നെ കുട്ടനാട്ടിൽ നിന്ന് താമസം മാറിയ തങ്കരാജ് അവസാനമായി കൈനകരിയിൽ പൊതുപരിപാടിക്കെത്തിയത് 2005 മേയ് 24ന് കുട്ടമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 'കാറൽ മാർക്സ് " എന്ന നാടകം അവതരിപ്പിക്കാനാണ്. ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ.എ.പ്രമോദിന്റെ നേതൃത്വത്തിലാണ് അന്ന് അദ്ദേഹത്തെ ജന്മനാട്ടിൽ തിരിച്ചെത്തിച്ചത്.
ചലച്ചിത്ര താരം തിലകന്റെ ചാലക്കുടി സാരഥി തിയേറ്റേഴ്സ് വഴി വളർന്ന തങ്കരാജ് പിൽക്കാലത്ത് കൊല്ലം കൈനകരി തിയേറ്റേഴ്സ് ആരംഭിച്ചു. അദ്ദേഹത്തിന്റെ അഭിനയ മികവിൽ ആകൃഷ്ടനായി തന്നെപ്പോലെ നാടക രംഗത്തെത്തിയ നിരവധി പേരുണ്ടെന്ന് നാടക കലാകാരൻ ഗിരീഷ് ചമ്പക്കുളം ഓർമിക്കുന്നു. പതിറ്റാണ്ടുകൾ നാടക രംഗത്തും പിൽക്കാലത്ത് ചലച്ചിത്ര രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന വേദനയുമായാണ് തങ്കരാജ് യാത്രയാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |