SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.30 PM IST

പൊലീസ് കാവലിരുന്ന വീട്ടിൽ കവർച്ച; പ്രതി സി.ഐ, കുറ്റപത്രം നൽകി

theft

തിരുവനന്തപുരം: പൊലീസ് കാവലിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ പേരൂ‌ർക്കട മുൻ എസ്.ഐയും ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐയുമായ സിബി തോമസിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നല്‍കി. പത്തനംതിട്ട കോഴഞ്ചേരി കുഴിവേലിൽ പൂവണ്ണംമൂട്ടിൽ സ്വദേശിയാണ് സിബി തോമസ്.

2005 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് കേസിലെ പ്രതിയായ പേരൂർക്കടയിലെ രാമസ്വാമിയുടെ വീട് ബി.ജെ.പിക്കാർ ആക്രമിച്ചു. ആക്രമണത്തിൽ രാമസ്വാമി, ഭാര്യ ഉഷ, മകൻ ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു. പേരൂർക്കട പ്രൊബേഷനറി എസ്.ഐ ആയിരുന്ന സിബി തോമസിനെയും സംഘത്തെയും കാവലേൽപ്പിച്ച് രാമസ്വാമിയെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം വീട്ടിലെത്തിയ ഉഷയുടെ അമ്മയാണ്, അലമാരകൾ കുത്തിത്തുറന്നതായും വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ടതായും കണ്ടത്. പിന്നലെ ഉഷ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ബി.ജെ.പി പ്രാദേശിക നേതാക്കളെ പ്രതിയാക്കി പേരൂർക്കട പൊലീസ് കേസെടുത്തു.

പൊലീസ് കാവലേർപ്പെടുത്തിയ ശേഷമാണ് 70,000 രൂപയും 56 പവൻ സ്വർണ്ണവും കവർച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി ഉഷ കോടതിയെ സമീപിച്ചു. കേസ് കന്റോൺമെന്റ് പൊലീസിന് കൈമാറിയെങ്കിലും പ്രതികളെ പിടികൂടിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ. ബിജു കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ സ്വർണവും പണവും പൊലീസ് എടുത്തതായി സമ്മതിച്ചു. ഇവ സിബിതോമസ് അന്നത്തെ പേരൂർക്കട എസ്.ഐയും ഇപ്പോൾ ആലപ്പുഴ പുളിങ്കുന്ന് സി.ഐയും കൊല്ലം വെളളിനല്ലൂർ സ്വദേശിയുമായ എ. നസീറിനെ കാണിച്ചു. നസീർ അന്നത്തെ സി.ഐ ആയിരുന്ന, പിന്നീട് ഡി വൈ.എസ്.പിയായി വിരമിച്ച നാലാഞ്ചിറ ചെഞ്ചേരി വൈഷ്ണവ ഭവനിൽ ഡി.അശോകനെ അറിയിച്ചു. ഇവ സൂക്ഷിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ സ്വർണവും പണവും കണ്ടെത്താൻ കഴിയാത്തതിനാൽ ആരെയും പ്രതിയാക്കാൻ കഴിയില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള റിപ്പോർട്ട് കോടതി തള്ളി.

ഇതിനിടെ ഉഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് സിബി തോമസിനെ മാത്രം പ്രതിയാക്കി ഇപ്പോൾ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. പക്ഷേ, കുറ്റപത്രത്തിൽ നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. സംഭവസ്ഥലത്തുനിന്ന് കിട്ടിയ 32,150 രൂപ സിബി തോമസ് ദുരുപയോഗം ചെയ്തതിന് ജാമ്യം ലഭിക്കുന്നതും പരാമാവധി രണ്ടു വർഷം തടവിനു ശിക്ഷിക്കാവുന്നതുമായ വകുപ്പുകളാണ് ചുമത്തിയത്. സിബി തോമസ് മാത്രമല്ല പ്രതിയെന്നും എ. നസീറിനെയും ഡി. അശോകനെയും പ്രതിയാക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഉഷ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.