മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ല
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണെന്നും കൂടുതൽ വ്യാപനശേഷിയോടെ വൈറസിന് വീണ്ടും ജനിതകമാറ്റം വരാമെന്നും രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്നും കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്.
കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കർണാടകത്തിൽ ബംഗളൂരു, മൈസൂർ, തമിഴ്നാട്ടിൽ ചെന്നൈ, ഹരിയാനയിൽ ഗുരുഗ്രാം, ബീഹാറിൽ പാറ്റ്‌ന, ആന്ധ്രയിൽ ചിറ്റൂർ, ഉത്തരാഖണ്ഡിൽ ഡെറാഡൂൺ, മഹാരാഷ്ട്രയിൽ സത്ര, സോളാപൂർ ജില്ലകളിലും സ്ഥിതി ആശങ്കാജനകമാണ്.
മഹാരാഷ്ട്ര, യു.പി, ഡൽഹി, ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികൾ കുറയുന്നുണ്ട്.
എന്നാൽ കർണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബീഹാർ, ഹരിയാന, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിക്കുകയാണ്.
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയിൽ 6.40 ലക്ഷത്തിലേറെയും കർണാടകത്തിൽ 4.64 ലക്ഷത്തിലേറെയും കേരളത്തിൽ മൂന്നരലക്ഷത്തിലേറെയും പേർ ചികിത്സയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നാംതരംഗം എപ്പോൾ വരുമെന്ന് പറയാനാവില്ല. നാം തയ്യാറായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ് ഡോ.കെ. വിജയരാഘവൻ പറഞ്ഞു. മൂന്നാം തരംഗം വരുമ്പോൾ വാക്‌സിനുകൾ അതിനനുസരിച്ച് പുതുക്കേണ്ടി വരും.
ആദ്യത്തെ കൊവിഡ് വൈറസ് പോലെ തന്നെയാണ് വകഭേദങ്ങളും വ്യാപിക്കുന്നത്. നിലവിലെ വകഭേദങ്ങൾക്ക് ഇപ്പോഴത്തെ വാക്‌സിൻ ഫലപ്രദമാണ്. ഇന്ത്യയിലും ലോകത്തും പുതിയ വകഭേദങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊവിഡ് വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വികെ. പോൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |