* കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭത്തിൽ
* അന്വേഷണം പ്രഖ്യാപിച്ച് നഗരസഭ
തിരുവനന്തപുരം : വിവാദ നിയമനക്കത്ത് ആരോപണത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതും പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം കൈയാങ്കളിയിലെത്തിയതും നഗരസഭയെ ഇന്നലെ സംഘർഷഭരിതമാക്കി. കത്ത് അയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞെങ്കിലും പ്രതിഷേധം ശമിച്ചില്ല. കത്തിന്റെ നമ്പരും മേയറുടെ ഒപ്പും വ്യക്തമല്ലാത്തതിനാൽ വ്യാജമാണെന്നാണ് ഇവരുടെ വാദം. അന്വേഷണം നടത്തി സത്യം തെളിയിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വെല്ലുവിളിച്ചതോടെ ഭരണസമിതി അന്വേഷണം പ്രഖ്യാപിച്ചു.
ഒരു സി.പി.എം നേതാവിന്റെ വാട്സാപ്പിലൂടെയാണ് കത്ത് പ്രചരിച്ചതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് നവംബർ ഒന്നിന് അയച്ച കത്തിന്റെ പകർപ്പാണ് ഇന്നലെ പുറത്തുവന്നത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ പബ്ളിക്ക് ഹെൽത്ത് എക്സ്പേർട്ട് (1)ഡോക്ടർമാർ(74),സ്റ്റാഫ് നഴ്സ് (66),ഫാർമസിസ്റ്റ്(64),ലാബ് ടെക്‌നീഷ്യൻ(23),മൾട്ടി പർപ്പസ് വർക്കേഴ്സ്(59),ഒപ്റ്റോമെട്രിസ്റ്റ്(2),പാർടൈം സ്വീപ്പർ(6) എന്നീ തസ്തികകളിലേക്കാണ് നിയമനമെന്ന് വിശദീകരിക്കുന്നു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അവസാന തീയതിയും ചേർത്തിട്ടുണ്ട്.
പാർട്ടി നിർദ്ദേശിക്കുന്നവരെ മാത്രം നിയമിക്കാനാണ് നീക്കമെന്നും നഗരസഭയിലെ എല്ലാ ഒഴിവുകളും പിൻവാതിലിലൂടെയാണ് നികത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
പരസ്യം നൽകിയ ശേഷം കള്ളക്കളി
മേയർ പാർട്ടിപ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട തസ്തികളിലേക്കുള്ള പരസ്യം ഈമാസം രണ്ടിന് പത്രങ്ങളിലുൾപ്പെടെ നഗരസഭ നൽകിയിരുന്നു. 16ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. 295 തസ്തികകളും ജനകീയസൂത്രണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള പദ്ധതിക്കാണ്. പരീക്ഷയും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമിക്കേണ്ടത്. കത്ത് പുറത്തുവന്നതോടെ കള്ളക്കളിയും പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |