തിരുവനന്തപുരം / വടക്കാഞ്ചേരി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ സ്വാഗതസംഘത്തിന്റെ ക്ഷമാപണം. തൊട്ടു പിന്നാലെ തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ ഒരു തെറ്റുമില്ലെന്ന വാദവുമായി സംഘാടകർ. പാറശാലയിൽ അഞ്ഞൂറിലേറെ പേർ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നെങ്കിൽ,
തൃശൂരിലെ വടക്കാഞ്ചേരിയിൽ പങ്കെടുത്തത് 150 പേരായിരുന്നുവെന്ന് മാത്രം.
കുത്തേറ്റ് മരിച്ച ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി ധീരജിന്റെ വിലാപയാത്രാ വേളയിൽ പാറശാലയിൽ തിരുവാതിര നടത്തിയത്ത് അവിവേകവും അനൗചിത്യവുമാണെന്ന് സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപ ക വിമർശനവുമുയർന്നു. ധീരജിനോടുള്ള അനാദരവിന് പുറമേ, കൊവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തിയതും വിമർശനവിധേയമായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വീഴ്ച ഏറ്റുപറഞ്ഞു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി ചർച്ചയിലും മെഗാ തിരുവാതിരയ്ക്കെതിരെ വിമർശനമുയർന്നു. സമ്മേളനത്തിനൊടുവിൽ പ്രതിനിധികളോട് നന്ദി പറയവേയാണ്, സ്വാഗതസംഘം കൺവീനർ എസ്. അജയകുമാർ വീഴ്ച പറ്റിയതിൽ ക്ഷമ ചോദിച്ചത്.
വിവാദം കെട്ടടങ്ങും മുമ്പാണ് സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വടക്കാഞ്ചേരിയിൽ ഇന്നലെ മെഗാ തിരുവാതിര നടന്നത്. . തിരുവാതിരക്കളി കാണാനും നിരവധി പേരെത്തിയിരുന്നു. തെക്കുംകര ഊരോക്കാട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ നടന്ന തിരുവാതിരയ്ക്കെതിരെ പൊലീസിൽ കേസുമായി .തുറന്ന സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചതെന്നും കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചെന്നും സി.പി.എം നേതാവും തെക്കുംകര പഞ്ചായത്ത് പ്രസിഡന്റുമായ ടി.വി. സുനിൽ കുമാർ പറഞ്ഞു. ചുവപ്പ് പരവതാനി വിരിച്ച് സെറ്റ് മുണ്ടും ചുവപ്പ് ബ്ലൗസും ധരിച്ചായിരുന്നു സ്ത്രീകൾ നൃത്തച്ചുവടുകൾ വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |