തിരുവനന്തപുരം: ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി തോന്നയ്ക്കൽ ടെക്‌നോസിറ്റിയിൽ സ്പേസ് പാർക്ക് ആരംഭിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നു. ഫയൽ ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും പഠിക്കാൻ കൂടുതൽ സമയം മന്ത്രിമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് അടുത്ത യോഗത്തിലേക്ക് മാറ്റി.
ടെക്നോസിറ്റിയിൽ 20 ഏക്കർ സ്ഥലം അനുവദിക്കുന്നതിനുള്ള സാങ്കേതിക അനുമതി തേടുന്നതടക്കമുള്ള വിശദാംശങ്ങളടങ്ങിയതായിരുന്നു ഫയൽ. ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സൗകര്യമൊരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സ്പേസ് പാർക്കിൽ ഉണ്ടാകും. ഐ.എസ്.ആർ.ഒ പോലുള്ള ഏജൻസികൾക്കൊപ്പം വിദേശ ബഹിരാകാശ ഗവേഷണ ഏജൻസികളുമായും കൈകോർത്ത് പ്രവർത്തിക്കാനാവുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ഇവിടേക്ക് ക്ഷണിക്കും.
ബഹിരാകാശ മേഖലയ്ക്കാവശ്യമായ ഉപകരണ നിർമ്മാണം, നാനോ ടെക്‌നോളജി അധിഷ്ഠിത പ്രവർത്തനങ്ങൾ, സ്പേസ് ടെക്‌നോളജി ആപ്ലിക്കേഷൻ വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ അവസരം തുറക്കുകയാണ് ലക്ഷ്യം. ബഹിരാകാശ ഗവേഷണ ഏജൻസികളിൽ നിന്നും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി അവരുടെ സേവനം ആവശ്യമായവർക്ക് ലഭ്യമാക്കാനും സ്പേസ് പാർക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
താജുദ്ദീൻ അഹമ്മദ്
'കേപ്പ് ' ഡയറക്ടർ
തിരുവനന്തപുരം കോ ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷനിൽ (കേപ്പ്) പുതിയ ഡയറക്ടറായി വി.ഐ. താജുദ്ദീൻ അഹമ്മദിന് വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |