കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം തിളയ്ക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ജീവിതപങ്കാളികളും തിരക്കിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ ഭാര്യ അംബിക രാധാകൃഷ്ണനും ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കലും വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
കൂളാണ് എ.എൻ.ആർ
രാഷ്‌ട്രീയത്തിരക്കിൽ രാധാകൃഷ്ണൻ എപ്പോഴും വീട്ടിലെത്താറില്ല. വിശേഷങ്ങൾ ചോദിച്ചറിയും. സമാധാനപ്രിയനാണ്. ഭക്ഷണം മിതമായി മാത്രം. വെള്ളം എപ്പോഴും കുടിക്കും. ഏകമകൾ അഭിരാമിയുമായി നല്ലകൂട്ടാണ്. എത്ര വൈകിവന്നാലും ഇരുവരും സംസാരിച്ചിട്ടേ കിടക്കാറുള്ളൂ. മോൾ നെറ്റ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. മിക്കവാറും അദ്ദേഹം അർദ്ധരാത്രി കഴിഞ്ഞാണ് വരവ്. എത്ര വൈകിയാലും കട്ടൻകാപ്പി കുടിക്കും. നേരം പുലരുമ്പോഴേക്കും സന്ദർശകരെത്തും. 7 മണിയോടെ യാത്രയാകും. സാമൂഹിക പ്രവർത്തനങ്ങളിൽ അത്ര സജീവമല്ല ഞാൻ. കൊവിഡിന് മുമ്പ് ഗ്രന്ഥശാലാ പ്രവർത്തനമുണ്ടായിരുന്നു. പ്രചാരണത്തിന് പോകാറില്ല. പതിവുപോലെ തിരഞ്ഞെടുപ്പിന്റെ അവസാനദിനങ്ങളിൽ ഗൃഹസന്ദർശനത്തിനിറങ്ങും.
-അംബിക രാധാകൃഷ്ണൻ
ജോയുടേത് തുറന്ന ഇടപെടൽ
ജോ എല്ലാം തുറന്നുപറയും. ഒരുമിച്ച് പഠിച്ചതിനാൽ 17 വയസുമുതൽ അറിയാം. പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചവരാണ്. ടിപ്പിക്കൽ മെഡിക്കൽ വിദ്യാർത്ഥിയോ ഡോക്ടറോ അല്ല ജോ. പഠനകാലത്തുതന്നെ സേവനരംഗത്തുണ്ട്. സ്ഥാനാർത്ഥിക്കാര്യം കേട്ടപ്പോൾ ഞെട്ടിയില്ല. പണ്ടേ തിരക്കുള്ള വ്യക്തിയാണ്. കുടുംബം അതുമായി പൊരുത്തപ്പെട്ടു. ഭക്ഷണത്തോട് അമിത താത്പര്യമില്ല. നാടൻ ഭക്ഷണമാണിഷ്ടം. മക്കളുടെ കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടെങ്കിലും അഭിപ്രായങ്ങൾ അടിച്ചേല്പിക്കാറില്ല.
മൂത്തമകൾ ജോവാൻ ലിസ് ജോ പത്താംക്ലാസിലും രണ്ടാമത്തെയാൾ ജിയന്ന ബ്രിജിത് ജോ ആറാംക്ലാസിലും പഠിക്കുന്നു.
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജോലിയിൽ ഒതുങ്ങിനിൽക്കുന്നയാളാണ് ഞാൻ. എല്ലാ പിന്തുണയുമുണ്ട്, വിജയപ്രതീക്ഷയുമുണ്ട്.
-ഡോ. ദയ പാസ്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |