തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥനെ വണങ്ങാൻ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് സംഘത്തിലെ കൂട്ടാനയായ മച്ചാട് ധർമ്മൻ ശ്രീമൂലസ്ഥാനത്തേയ്ക്ക് കയറുന്നതിനിടെ ഇടഞ്ഞു. ഉടൻ തളച്ചതിനാൽ ആരെയും ഉപദ്രവിച്ചില്ല. ആൾത്തിരക്കും കുറവായിരുന്നു. പാപ്പാൻ സമീപത്തുനിന്ന് മാറിയതാണ് ഇടഞ്ഞോടാൻ കാരണമെന്ന് പറയുന്നു.
ഇന്നലെ രാവിലെ ഏഴേകാലിനായിരുന്നു സംഭവം. കണിമംഗലം ക്ഷേത്രത്തിൽ നിന്ന് സ്വരാജ് റൗണ്ട് വഴി മണികണ്ഠനാലിന്റെ മുന്നിൽ എത്തിയശേഷം ശ്രീമൂലസ്ഥാനത്തേയ്ക്ക് ഒൻപതാനകളുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
മണികണ്ഠനാലിന് സമീപംവച്ച് ഇടഞ്ഞതോടെ ജനങ്ങൾ ഓടിയകന്നു. ആന നൂറ് മീറ്ററോളം ഓടിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. ചങ്ങലയുണ്ടായിരുന്നതിനാൽ വേഗത്തിൽ ഓടാനായില്ല. എലിഫന്റ് സ്‌ക്വാഡും പൊലീസും ജനങ്ങളെ ഒഴിപ്പിച്ചു. ശ്രീമൂലസ്ഥാനത്ത് ദീപസ്തംഭത്തിന് ചുറ്റും ഓടിയശേഷം സ്വരാജ് റൗണ്ടിലേക്കുള്ള വഴിയിലേക്ക് ഇറങ്ങി. . അൽപ്പനേരം കഴിഞ്ഞ് ശാന്തനാവാൻ തുടങ്ങിയ ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേർന്ന് തളച്ചു. പിന്നീട് എട്ട് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |