തൃശൂർ: മിന്നൽ സാദ്ധ്യത കൂടുതലുള്ള എട്ട് സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ മുൻകരുതൽ അറിയിപ്പിൽ കൃത്യത കൈവരുത്താൻ ക്രമീകരണങ്ങളുമായി ദുരന്ത നിവാരണ അതോറിട്ടി.
ഇപ്പോൾ ദാമിനി മൊബൈൽ ആപ്പും മാദ്ധ്യമങ്ങളും വഴി മൂന്ന് മണിക്കൂർ നേരത്തേക്ക് നൽകുന്ന ജാഗ്രതാനിർദ്ദേശം, കൂടുതൽ കൃത്യതയ്ക്കായി അരമണിക്കൂർ മുമ്പേ മൊബൈൽ സന്ദേശമായി നൽകാനാണ് ശ്രമം. ഇതിനായി കൂടുതൽ സെൻസർ സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം, ഇടുക്കി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് സെൻസറും മാപിനികളുമുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ളതുപോലെ വടക്കൻ കേരളത്തിലും റഡാർ സ്ഥാപിക്കും.
കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്ത് 100 ഓട്ടോമേറ്റഡ് കാലാവസ്ഥാമാപിനികൾ സ്ഥാപിച്ചുവരികയാണ്. ഇന്ത്യയിൽ പ്രതിവർഷം മിന്നലേറ്റ് 2,500 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രസരിക്കുന്നത് ഇടിവെട്ട് ഊർജ്ജം
□ ഓരോ സെക്കൻഡിലും ഭൂമിയിലെത്തുന്നത് 50-100 മിന്നൽ.
□ മിന്നൽപാതയിലെ വൈദ്യുതിപ്രവാഹം 100 ദശലക്ഷം വാട്ട്
□ താപം 30,000 ഡിഗ്രി സെൽഷ്യസ്.
□ ഒരു മിന്നലിൽ ഭൂമിയിലെത്തുന്ന വൈദ്യുതി 40,000 ആമ്പിയർ.
കേരളത്തിൽ മരണം
കൂടുതലുള്ള ജില്ലകൾ
□ കൊല്ലം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, പാലക്കാട്
മിന്നലേറ്റാൽ
□മിന്നലേറ്റയാളെ മലർത്തിക്കിടത്തുക
□ഇറുകിയ വസ്ത്രങ്ങളാണെങ്കിൽ നീക്കുക
□തോളുകളിൽ ശക്തിയായി തട്ടി പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക.
□ഇല്ലെങ്കിൽ നെഞ്ചിന്റെ മദ്ധ്യഭാഗത്ത് അസ്ഥിയുള്ളിടത്ത് 30 തവണ ഇടവിട്ട് അമർത്തുക. □ കൃത്രിമശ്വാസം നൽകുക.
□ഉടൻ ആശുപത്രിയിലെത്തിക്കുക.
മുൻകരുതൽ
□മിന്നലുള്ളപ്പോൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
□ജനലും വാതിലും അടയ്ക്കുക
□ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്
□ടെറസിലോ മുറ്റത്തോ പോകരുത്
□മൊബൈൽഫോൺ ഉപയോഗിക്കാം
□ലാൻഡ്‌ഫോൺ പാടില്ല
□ഗൃഹോപകരണങ്ങളുടെ സ്വിച്ച് ഊരിയിടുക
□സർജ് പ്രൊട്ടക്ടറും മിന്നൽ രക്ഷാചാലകവും സ്ഥാപിക്കുക
□മരച്ചുവട്ടിൽ നിൽക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |