തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങുന്നതിന് പിന്നാലെ ഈയാഴ്ചയവസാനത്തോടെ തുലാവർഷം സംസ്ഥാനത്ത് ആരംഭിക്കും. 14 ശതമാനം മഴ കുറവോടെയാണ് കാലവർഷം അവസാനിക്കുന്നത്. നവംബർ പകുതി വരെ ഇടിവെട്ടോടും മിന്നലോടും കൂടിയ ശക്തമായ തുലാമഴ ലഭിക്കും. ഡിസംബറോടെ മഴകുറഞ്ഞ് തുലാവർഷം അവസാനിക്കുമെന്നാണ് വിലയിരുത്തൽ. 2021ൽ 109 ശതമാനം അധിക മഴയാണ് തുലാവർഷത്തിൽ ലഭിച്ചത്.
മേഘവിസ്‌ഫോടനത്തിന് സാധ്യത
ഇത്തവണ തുലാവർഷം ആദ്യ നാളുകളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. മേഘവിസ്‌ഫോടനങ്ങളുമുണ്ടാകാനുള്ള സാദ്ധ്യതയും വിദഗ്ദർ തള്ളിക്കളയുന്നില്ല.അറബിക്കടലിലെ ഉപരിതാപനില വർദ്ധിക്കുന്നത് വലിയ വ്യാപ്തിയുള്ള കൂമ്പാര മഴ മേഘങ്ങൾ രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കുന്നുണ്ട്. ഇത്തരം കൂമ്പാര മേഘങ്ങൾ മേഘവിസ്‌ഫോടനത്തിന് കാരണമായി മിന്നൽ പ്രളയമുണ്ടാക്കിയേക്കാം. ആഗോളതാപനം ഇടിമിന്നൽ മേഘങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഏറ്റവും അപകടരമായ ഇടിമിന്നലുകളും ഇത്തവണ പ്രതീക്ഷിക്കാം.
ചുഴലിക്കാറ്റിന്റെ സീസൺ
ചുഴലിക്കാറ്റിന്റെ സീസൺ എന്നാണ് തുലാവർഷത്തെ വിശേഷിപ്പിക്കാറുള്ളത്. ഇത്തവണത്തെ അന്തരീക്ഷ സ്ഥിതി അനുസരിച്ച് ന്യൂനമർദ്ധങ്ങളുണ്ടാകാനും അത് വഴി ചുഴലിക്കാറ്റിനും സാദ്ധ്യത തെളിയിന്നുണ്ട്.തുലാവർഷത്തിലേയ്ക്ക് അടുത്തപ്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ചതും ഇതിന് ഉദാഹരണമാണ്.
അന്തരീക്ഷസാഹചര്യങ്ങൾ മാറിയിട്ടുണ്ട്. കാലാവർഷക്കാറ്റുകൾ വന്നു തുടങ്ങി. ഇനി മുതൽ വൈകിട്ട് ഇടിമഴ പ്രതീക്ഷിക്കാം.
ഡോ ഗോപകുമാർ ചോലയിൽ, കാലാവസ്ഥ ഗവേഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |