ചേർത്തല: ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനിയും അനുവദിച്ച് കിട്ടിയിട്ടില്ലെന്നും ഇൗ രംഗത്ത് ഇനിയും ഏറെ മുന്നേറാനുണ്ടെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീ നാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർ സേന എന്നീ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്കുള്ള മാർഗ നിർദ്ദേശം നൽകുന്ന വെബിനാർ 'നേരാംവഴി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗ നേതൃത്വം ചരിത്രപരമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് കാഴ്ചവയ്ക്കുന്നത്. 50 വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 120ഓളം സ്ഥാപനങ്ങളുണ്ട്.
മറ്റ് സമുദായങ്ങൾ ഒന്നിച്ച് നിന്ന് സമ്മർദ്ദതന്ത്രത്തിലൂടെ കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളും കോഴ്സുകളും നേടിയപ്പോൾ ഇൗഴവ സമുദായം പിന്തള്ളപ്പെട്ടു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ എല്ലാവരും മുന്നിട്ടിറങ്ങണം.
ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസർ ഡോ. ആർ. ബോസ് ക്ലാസ് നയിച്ചു. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, സി.എം. ബാബു, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി നെടുമങ്ങാട് രാജേഷ്, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ്, ശ്രീനാരായണ എംപ്ളോയീസ് ഫോറം സെക്രട്ടറി ഡോ.വി. ശ്രീകുമാർ, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലിൽ തുടങ്ങിയവർ സംസാരിച്ചു
ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ-ഓർഡിനേറ്റർ പി.വി. രജിമോൻ സ്വാഗതവും പ്രസിഡന്റ് എസ്. അജുലാൽ നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |