തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൻെറ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ട്രാവൻകൂർ ടൈറ്റാനിത്തിൽ ഇനി ഒരു തസ്തികയിലും നേരിട്ടുള്ള നിയമനം നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം.
പി.എസ്.സിയോ പബ്ലിക് എൻറർപ്രൈസസ് സെലക്‌ഷൻ ബോർഡോ (കെ.പി.ഇ.എസ്.ബി) വഴി മാത്രമേ ഇനി നിയമനം നടത്തൂ. ഉത്തരവുകൾ വരും ദിവസങ്ങളിൽ ഇറങ്ങും.
ഇന്നലെ ടൈറ്റാനിയത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാനും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമന രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തും. സർക്കാരിന്റെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിലെ തട്ടിപ്പ് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.
ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ
ശശികുമാരൻ തമ്പിയുടെ കാബിനിൽ വ്യാജ ഇൻറർവ്യു നടന്ന സാഹചര്യം ചെയർമാൻ എം.ഡി ഉൾപ്പെടെയുള്ളവരോട് ചോദിച്ചറിഞ്ഞു. ഇതിൽ സ്ഥാപനത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ മാനേജിംഗ് ഡയറക്ടർ ജോർജ്ജി നൈനാനെ ചുമതലപ്പെടുത്തി. സമഗ്ര റിപ്പോർട്ടും നൽകണം.
സ്ഥാപനത്തിൽ ആർക്കും തോന്നും പടി കയറി ഇറങ്ങാവുന്ന അവസ്ഥ പാടില്ലെന്നും ജീവനക്കാർ അല്ലാത്തവർ ടൈറ്റാനിയം വളപ്പിൽ പ്രവേശിക്കുന്നത് കർശനമായി വിലക്കണമെന്നും അടിയന്തര സാഹചര്യത്തിൽ പ്രത്യേക അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കാവൂയെന്നും തീരുമാനിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ശശികുമാരൻ തമ്പിക്കെതിരെ സമാനന്തരമായ അന്വേഷണം വേണ്ടെന്നും പൊലീസിൻെറ കണ്ടെത്തലുകൾ അനുസരിച്ച് തുടർനപടികൾ സ്വീകരിക്കാമെന്നും യോഗം വിലയിരുത്തി.ടൈറ്റാനിയത്തിലെ ഐ.ടി സുരക്ഷാസംവിധാനം കൂടുതൽ മെച്ചപ്പടുന്നതും ചർച്ചയായി. ഉദ്യോഗസ്ഥർക്ക് ചുമതലയുള്ള വിഭാഗത്തിൽ അല്ലാതെ മറ്റു വിഭാങ്ങളിൽ ഇടപെടാൻ കഴിയാത്ത വിധം സോഫ്റ്റുവെയറുകൾ സജ്ജമാക്കി രഹസ്യസ്വഭാവം ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |