SignIn
Kerala Kaumudi Online
Thursday, 25 April 2024 9.30 AM IST

ഈയൊരു കട മതി അമേരിക്കയിൽ വിലസാൻ; മോളി ചുറ്റിക്കറങ്ങിയത് 11 രാജ്യങ്ങളിൽ

pic

കൊച്ചി: വീട്ടിലൊതുങ്ങിക്കൂടാതെ ഭർത്താവ് നടത്തിയിരുന്ന ചെറിയ പലചരക്കുകട ഏറ്റെടുത്ത് കുടുംബം പോറ്റുകയും അതിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം കാണാനിറങ്ങുകയും ചെയ്ത മോളി സന്ദർശിച്ചത് പതിനൊന്നു രാജ്യങ്ങൾ. മക്കളുടെ കല്യാണം കഴിഞ്ഞാൽ അവരുടെ കാര്യങ്ങൾ നോക്കാനായി വീട്ടിലേക്ക് ഒതുങ്ങുന്ന പതിവ് നാട്ടുനടപ്പും മോളി തെറ്റിച്ചു. അതിനുശേഷമാണ് ലോകം കാണാനിറങ്ങിയത്.

എറണാകുളം ഇരുമ്പനം ചിത്രപ്പുഴ സ്വദേശിനി മോളി ജോയിക്ക് ഇപ്പോൾ വയസ് 61. 2004ൽ 46കാരനായ ഭർത്താവ് ജോയി മരിക്കുമ്പോൾ, മോളിക്ക് പ്രായം 42.മക്കളായ ജോഷിക്ക് 20ഉം ജിഷയ്ക്ക് 18മായിരുന്നു പ്രായം. പകച്ചുപോയ മോളിക്ക് തുണയായത് ജോയി 1996ൽ വീടിനോട് ചേർന്ന് തുടങ്ങിയ കൊച്ചു പലചരക്കുകട.കട മെച്ചപ്പെടുത്തിയതോടെ കച്ചവടം കൂടി.

2012ൽ അയൽക്കാരിയും റിട്ട.സർക്കാർ ഉദ്യോഗസ്ഥയുമായ മേരിയാണ് ആദ്യ വിദേശയാത്രയ്ക്ക് ക്ഷണിച്ചത്. യാത്രാ സംഘത്തോടൊപ്പം 10 ദിവസം ഇറ്റലി, ഫ്രാൻസ്, വത്തിക്കാൻ, സ്വിറ്റ്‌സർലാൻഡ്, ജർമ്മനി എന്നിവിടങ്ങൾ സന്ദർശിച്ചു. ഒന്നേകാൽ ലക്ഷം രൂപ ചെലവായി.

അഞ്ചു വർഷം മിച്ചം പിടിച്ച തുകയുമായി 2017ൽ രണ്ടാം യാത്രപോയത് സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കുമായിരുന്നു. തൊട്ടടുത്ത വർഷം ഉത്തരേന്ത്യയിലേക്ക് വച്ചു പിടിച്ചു. ഡൽഹിയും രാജസ്ഥാനും ഉത്തർപ്രദേശും കണ്ടു മടങ്ങി. 2019ൽ യൂറോപ്പിലേക്ക്. 15 ദിവസംകൊണ്ട് ബ്രിട്ടൻ, നെതർലൻഡ്‌സ്, ബെൽജിയം, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കറങ്ങി. ആംസ്റ്റർഡാമിൽ നിന്ന് റോമിലേക്കുള്ള അത്യാഡംബര കപ്പൽ യാത്രയാണ് ഏറ്റവും ആകർഷിച്ചത്.

കഴിഞ്ഞ വർഷം നവംബറിൽ അമേരിക്കയിലേക്കായിരുന്നു യാത്ര. ന്യൂയോർക്ക്, വാഷിംഗ്ടൺ, ഫിലാഡൽഫിയ, പെൻസിൽവേനിയ, ന്യൂജഴ്‌സി നഗരങ്ങൾ സന്ദർശിച്ചു. ഇതുവരെ യാത്രകൾക്ക് 10ലക്ഷത്തിലേറെ രൂപ ചെലവായി. ഇംഗ്ളീഷ് വശമുള്ളത് യാത്രയ്ക്ക് തുണയായി.

 മക്കളും മരുമക്കളും

കട്ട സപ്പോർട്ട്
റൂഫ് വർക്ക് കരാറുകാരനായ മകൻ ജോഷിയും മകൾ ജിഷയും മരുമക്കളായ ജാക്‌സിയും സ്ലീബയുമെല്ലാം കട്ട സപ്പോർട്ടാണ്. കടയിലെ ലാഭം മക്കളോ മരുമക്കളോ വാങ്ങാറില്ല. മോളി യാത്ര പോകുമ്പോൾ മരുമകളാണ് കട നടത്തുന്നത്.

`യാത്രകളുടെ നല്ല നിമിഷങ്ങൾ ഡയറിയിൽ കുറിച്ച് സൂക്ഷിക്കുന്നുണ്ട്. ഇനിയും യാത്ര പോകണം.'

-മോളി ജോയി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOLITOUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.