തിരുവനന്തപുരം: മൂന്നുലക്ഷം രൂപ മുടക്കിയെടുത്ത ഓൾ ഇന്ത്യ പെർമിറ്റുണ്ടെങ്കിലും കേരളത്തിൽ വീണ്ടും ഭീമമായ നികുതി ചുമത്തി തുടങ്ങിയതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്കുള്ള സർവീസ് പല ടൂറിസ്റ്റ് ബസുകളും നിറുത്തുന്നു. ശബരിമല സീസണിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവിനെയും ആഭ്യന്തര ടൂറിസത്തെയും ഇത് ബാധിക്കുമെന്ന് ആശങ്ക.40 സീറ്റുള്ള ബസുകൾക്ക് കേരളത്തിൽ സർവീസ് നടത്തണമെങ്കിൽ മൂന്നു മാസത്തേക്ക് 90,000 രൂപ മുതൽ 1.60 ലക്ഷം രൂപവരെയാണ് നികുതി ഈടാക്കുന്നത്. ഇത് താങ്ങാൻ കഴിയുന്നതല്ലെന്നാണ് ബസുടമകൾ പറയുന്നത്. അല്ലെങ്കിൽ നിരക്ക് കുത്തനെ കൂട്ടേണ്ടിവരും. അത് യാത്രക്കാരെ അകറ്റുമെന്നാണ് ബസുടമകളുടെ വാദം. നവംബർ ഒന്നുമുതലാണ് കേരളത്തിലും നികുതി ഈടാക്കി തുടങ്ങിയത്.
ഓൾ ഇന്ത്യ പെർമിറ്റ് എടുത്താൽ രാജ്യത്ത് എവിടെ പോകാനും പിന്നീട് നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥ. ആഭ്യന്തര ടൂറിസം വികസനം ലക്ഷ്യമിട്ടായിരുന്നു ഇത്. സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കി പെർമിറ്റ് തുകയുടെ ഒരു വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് കുറവാണെന്ന് പറഞ്ഞാണ് കേരളം വീണ്ടും നികുതി ഈടാക്കുന്നത്. എട്ടുമാസം മുമ്പ് തമിഴ്നാട് സർക്കാരും സമാനരീതിയിൽ നികുതി ഏർപ്പെടുത്തിയിരുന്നു.
രജിസ്ട്രേഷനും
തുക കൂടുതൽ
കേരളത്തിൽ പുതിയ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് 4- 4.5 ലക്ഷം രൂപ മുടക്കണം. എന്നാൽ,
നാഗാലാൻഡിലും അരുണാചൽ പ്രദേശിലുമടക്കം രജിസ്റ്റർ ചെയ്യുന്നതിന് 20,000 രൂപാമതി. അതിനാലാണ് പല ടൂറിസ്റ്റ് ബസുകളും അവിടങ്ങളിൽ രജിസ്റ്റർ ചെയ്തശേഷം ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് രാജ്യത്തെവിടെയും ഓടിക്കുന്നത്.
''ഒരിക്കൽ അടച്ച നികുതിക്കു പുറമേ വീണ്ടും ഭീമമായ തുക ഈടാക്കുന്നത് ദ്രോഹമാണ്.
-മനോജ് പടിക്കൽ, ചെയർമാൻ,
ബസ് & കാർ ഓപ്പറേറ്റേഴ്സ്
കോൺഫെഡറേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |