ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ കൈകോർക്കുന്നു
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ടൂറിസത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ടൂറിസത്തിന്റെ വളർച്ചയിൽ ഭാഗമാക്കാക്കാനും ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 25 കോളേജുകളിലാവും ക്ലബ്ബുകളെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്ളബ്ബുകളുടെ പ്രവർത്തനത്തിനുള്ള ഫണ്ട് ടൂറിസം വകുപ്പ് നൽകും. കലാലയങ്ങളുടെ സമീപത്തുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുമായി ബന്ധപ്പെടുത്തിയായിരിക്കും ക്ളബ്ബുകൾ പ്രവർത്തിക്കുക. ക്ലബ്ബുകളുടെ ചുമതല ജില്ലാ ടൂറിസം പ്രൊമോഷണൽ കൗൺസിലുകൾക്കായിരിക്കും. പരമാവധി 50 അംഗങ്ങളാണ് ക്ലബ്ബിൽ ഉണ്ടാകുക. അംഗങ്ങൾക്ക് ഏകീകൃത യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകും. അംഗങ്ങൾക്ക് സർട്ടിഫിക്കറ്റിനൊപ്പം, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകൾക്ക് അവാർഡും നൽകും. കേരള ട്രാവൽ മാർട്ട്, കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പ്രധാന ടൂറിസം പരിപാടികളിൽ ക്ലബ്ബ് അംഗങ്ങളെ വോളണ്ടിയർമാരായും പങ്കെടുപ്പിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ആതിഥ്യമര്യാദയുടെ മികച്ച മാതൃക കാണിച്ചുകൊടുക്കാനും ടൂറിസ്റ്റ് ഗൈഡുമാരായി പാർട്ട് ടൈം ജോലി ചെയ്യാനും ക്ലബ്ബ് അംഗങ്ങൾക്ക് അവസരമുണ്ടാകും. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിൽ ക്ലബ്ബുകളുടെ സഹകരണം തേടും. ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശ സർവകലാശാലകളുമായി ചേർന്നുള്ള സാംസ്‌കാരിക വിനിമയപരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കും. ടൂറിസം ക്ലബ്ബ് നടത്താൻ താത്പര്യപ്പെടുന്ന 25 കലാലയങ്ങളെ കണ്ടെത്തി ടൂറിസം വകുപ്പിന് നൽകും . ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറും കെ.ടി.ഡി.സി എംഡിയുമായ വി.വിഘ്‌നേശ്വരി എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |