തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശമിക്കുന്നഘട്ടത്തിലാണെന്നും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയാത്തതിൽ ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം. രോഗവ്യാപനം കുറയാത്ത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച പ്രത്യക സംഘം മന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. റിജിയണൽ ഡയറക്ടർ ഓഫീസർ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിൻ, ജിപ്മറിലെ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്‌ചയാണ് കേരളത്തിലെത്തിയത്.
തിരുവനന്തപുരം ജനറൽ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കോലഞ്ചേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലും വിവിധ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലും എത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. തുടർന്നാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ആശുപത്രികളിലെ രോഗീപരിചരണം, അടിസ്ഥാന സൗകര്യങ്ങൾ, വാക്‌സിനേഷൻ എന്നിവയിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി.
90 ലക്ഷം ഡോസ് വേണം
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിൻ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യർത്ഥിച്ചു. പ്രതിദിനം രണ്ടര മുതൽ 3 ലക്ഷം വരെ പേർക്ക് വാക്‌സിൻ നൽകാനാണ് ശ്രമിക്കുന്നത്. അതിനാൽ കൂടുതൽ വാക്‌സിൻ ഒരുമിച്ച് നൽകുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 13,772 കൊവിഡ്
രോഗികൾ; 142 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 13,772 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. 10.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 14,250 ആയി. ഇന്നലെ സ്ഥിരീകരിച്ചവരിൽ 12,937 പേർ
സമ്പർക്കരോഗികളാണ്. 718 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേരാണ് സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവർ. 57ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 11,414പേർ രോഗമുക്തരായി.
പ്രതിദിന രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ജില്ലയിൽ 1981 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1708, തൃശൂർ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂർ 897, ആലപ്പുഴ 660, കാസർകോട് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |