തിരുവനന്തപുരം: കൊവിഡ് കാലത്ത് നിറുത്തിവച്ച, മുതിർന്ന പൗരന്മാരുടേയും പദ്മ, അർജ്ജുന അവാർഡ് ജേതാക്കൾ ഉൾപ്പെടെയുള്ളവരുടേയും യാത്രാനിരക്ക് ഇളവ് പുനഃസ്ഥാപിക്കാതെ റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും ഇതേക്കുറിച്ച് റെയിൽവേ മിണ്ടുന്നില്ല. വിവിധ വിഭാഗങ്ങൾക്കായി 53 തരത്തിലുള്ള നിരക്ക് ഇളവുകളാണ് ഉണ്ടായിരുന്നത്. കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ട്രെയിൻ ഗതാഗതം നിയന്ത്രിക്കപ്പെട്ടതിനൊപ്പം ഇളവുകളും ഒഴിവാക്കിയിരുന്നു. ഭിന്നശേഷിക്കാർ (നാല് വിഭാഗം), വിദ്യാർത്ഥികൾ, ഗുരുതരമായ രോഗമുള്ളവർ (11തരം രോഗങ്ങൾ) എന്നിവരുടെ സൗജന്യ നിരക്ക് പുനഃസ്ഥാപിച്ചെങ്കിലും മറ്റുള്ളവരുടേതിനെക്കുറിച്ച് തീരുമാനമായില്ല.
2012ൽ അന്നത്തെ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദിയാണ് മുതിർന്ന പൗരന്മാർക്ക് സൗജന്യ നിരക്ക് ഏർപ്പെടുത്തിയത്.
2015ൽ ഇത് നിറുത്തലാക്കാൻ നിർദ്ദേശമുണ്ടായി. 2016ൽ താത്പര്യമുണ്ടെങ്കിൽ മാത്രം സൗജന്യ നിരക്ക് ഉപയോഗിക്കാമെന്ന നിർദ്ദേശം റെയിൽവേ മുന്നോട്ടുവച്ചു. എന്നാൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. 2018ലെ കണക്കുപ്രകാരം യാത്രക്കാരായ 4.41കോടി മുതിർന്ന പൗരന്മാരിൽ 1.7ശതമാനം മാത്രമാണ് വല്ലപ്പോഴും ഇത് ഒഴിവാക്കിയത്. രാജ്യത്തെ വൃദ്ധരിൽ 20ശതമാനവും ഒരു വരുമാനവും ഇല്ലാത്തവരെന്നാണ് കണക്ക്.
" സൗജന്യ നിരക്കുകൾ പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം നിലവിൽ റെയിൽവേയുടെ മുന്നിലില്ല.
- അശ്വിനി വൈഷ്ണവ്,
കേന്ദ്ര റെയിൽവേ മന്ത്രി
നിരക്ക് ഇളവ് മുതിർന്ന പൗരന്മാർക്ക്
58 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് 50ശതമാനം
60 കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനം
4-6 കോടി
പ്രതിവർഷം ഇത്രയും മുതിർന്ന പൗരന്മാർ സൗകര്യം പ്രയോജനപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |