കവർച്ച നിസാമുദ്ദീൻ-തിരു. എക്സ്‌പ്രസിൽ
ഇരയായവരിൽ മലയാളികളായ അമ്മയും മകളും
തിരുവനന്തപുരം:നിസാമുദ്ദീൻ-തിരുവനന്തപുരം എക്‌സ്‌പ്രസിൽ മലയാളികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി 17പവൻ സ്വർണവും 1600 രൂപയും മൂന്ന് മൊബൈലും കവർന്നു.
ആഗ്രയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ സ്വദേശി ശിവാനന്ദന്റെ ഭാര്യ വിജയലക്ഷ്മി (45), ബിരുദ വിദ്യാർത്ഥിയായ മകൾ അഞ്ജലി (21) എന്നിവരുടെ സ്വർണവും പണവും രണ്ട് മൊബൈലും കോയമ്പത്തൂർ സ്വദേശി കൗസല്യ (23)യുടെ 15,000 രൂപയുടെ മൊബൈലുമാണ് കവർന്നത്. വിജയലക്ഷ്‌മിയുടെ താലിമാല, കമ്മലുകൾ, വളകൾ എന്നിവയും ചുരിദാറിന്റെ പോക്കറ്റിൽ സൂക്ഷിച്ച സ്വർണവുമാണ് നഷ്ടമായത്. പോക്കറ്റ് കീറിയാണ് സ്വർണം എടുത്തത്.
ഇന്നലെ പുലർച്ചെ ആറോടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധമില്ലാതെ കിടന്ന മൂവരെയും പൊലീസാണ് വിളിച്ചുണർത്തിയത്. തൈക്കാട് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ നൽകി ബന്ധുക്കളോടൊപ്പം അയച്ചു.
തിരുവല്ലയിൽ സഹോദരിയുടെ മകളുടെ വിവാഹത്തിനാണ് വിജയലക്ഷ്‌മി മകൾക്കൊപ്പം എത്തിയത്. എസ് വൺ കോച്ചിലായിരുന്ന ഇവർക്ക് കായംകുളത്താണ് ഇറങ്ങേണ്ടിയിരുന്നത്. ആലുവയിൽ താമസിക്കുന്ന അമ്മയെ കാണാൻ കോയമ്പത്തൂരിൽ നിന്ന് വന്ന കൗസല്യ എസ് 2 കോച്ചിലായിരുന്നു.
തങ്ങളുടെ അടുത്ത സീറ്റുകളിൽ ആറ് അന്യസംസ്ഥാന തൊഴിലാളികളും ഡൽഹിയിൽ നിന്ന് ആലപ്പുഴയ്‌ക്ക് ടിക്കറ്റെടുത്ത ഒരാളും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു.
സേലം ഭാഗത്താണ് കവർച്ച നടന്നതെന്ന സൂചനയെ തുടർന്ന് റെയിൽവേ പൊലീസിന്റെ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അന്വേഷണം തുടങ്ങി. മയക്കുസ്‌പ്രേ ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. ഏത് ബോഗിയിലാണ് മോഷ്ടാവ് ആദ്യം എത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.
''ശനിയാഴ്ച വൈകിട്ട് ഈറോഡിൽ നിന്ന് ഭക്ഷണവും വെള്ളവും വാങ്ങി സീറ്റിൽ വച്ച ശേഷം മകളോടൊപ്പം കൈ കഴുകാൻ പോയി. അപ്പോൾ തൊട്ടപ്പുറത്തെ സീറ്റിൽ ഒരാൾ ഉണ്ടായിരുന്നു. മടങ്ങിവന്നപ്പോൾ ഇയാളെ കണ്ടില്ല. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന തങ്ങൾ എണീറ്റത് പൊലീസ് വിളിക്കുമ്പോഴാണ്. അപ്പോഴാണ് കവർച്ച ചെയ്യപ്പെട്ട വിവരം അറിയുന്നത്.
- വിജയലക്ഷ്മി
പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഗ്‌ഷ?
കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് യു.പി സ്വദേശി അഗ്സർ ബാഗ്‌ഷ ആണെന്ന സംശയത്തിലാണ് റെയിൽവേ പൊലീസ്. ഇയാളുടെ ഫോട്ടോ കാണിച്ചപ്പോൾ ഇതിനോട് മുഖസാമ്യമുള്ള ഒരാൾ ട്രെയിനിൽ ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. ഈറോഡ്, സേലം കേന്ദ്രീകരിച്ച് ട്രെയിനുകളിൽ കവർച്ച നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ആഗ്രയിൽ നിന്ന് കയറി ഇവരെ നിരീക്ഷിച്ചശേഷം യാത്രക്കാർ കുറഞ്ഞ സമയത്ത് കവർച്ച നടത്തിയതാകാം എന്നാണ് പൊലീസ് നിഗമനം. നേരത്തെ ചില കവർച്ച കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. തമിഴ് നാട്ടിലേക്കോ മുംബയിലേക്കോ കടന്നെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |