തിരുവനന്തപുരം: റവന്യു വകുപ്പിൽ സീനിയർ ക്ളാർക്കുമാരുടെയും ടൈപ്പിസ്റ്റുമാരുടെയും സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താത്കാലികമായി സ്റ്റേ ചെയ്തു. പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി രണ്ട് വിഭാഗങ്ങളിലുമായി 600 പേരെ സ്ഥലം
മാറ്റിയ ഉത്തരവിനാണ് സ്റ്റേ.
സ്ഥലം മാറ്റ ലിസ്റ്റിൽ ഉൾപ്പെട്ട 44 പേരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ മറ്റു വിഭാഗങ്ങളിലെ സ്ഥലം മാറ്റം സംബന്ധിച്ച് പരാതികളൊന്നും ഉയർന്നിട്ടില്ല. മൂന്ന് വർഷത്തിലേറെയായി ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരാണ് പരാതിക്കാരിലേറെയും.
എല്ലാ വർഷവും വകുപ്പു തല സ്ഥംമാറ്റം നടത്താറുള്ളതാണ്. ഓൺലൈൻ വഴിയാണ് നടപടിക്രമങ്ങൾ. മൂന്ന് വർഷത്തിലേറെ ഒരേ ഓഫീസിൽ തുടരുന്നവർ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റത്തിന് ഓപ്ഷൻ നൽകേണ്ടതുണ്ട്. ഓപ്ഷൻ നൽകാത്തവരെയാണ് ഒഴിവുള്ള മറ്റ് സ്റ്റേഷനുകളിലേക്ക് നിർബ്ബന്ധപൂർവ്വം മാറ്റിയത്. സംഘടനാ സംവിധാനത്തിന്റെ പിൻബലത്തിലാണ് ഇവരിൽ പലരും ഒരേ കേന്ദ്രത്തിൽ തുടരുന്നത്. ഓപ്ഷൻ നൽകാതിരുന്നാൽ ,ആ സ്റ്റേഷനിലേക്ക് യോഗ്യരായ മറ്റുള്ളവരുടെ അപേക്ഷ പരിഗണിക്കേണ്ടതുണ്ട്.
എല്ലാ വകുപ്പുകളിലും പൊതുസ്ഥലം മാറ്റം ഓൺലൈൻ മുഖേന നടത്തണമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ് . എന്നാൽ, റവന്യൂ ഉൾപ്പെടെ ചുരുക്കം ചില വകുപ്പുകൾ മാത്രമാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്. ഓൺലൈൻ സ്ഥലം മാറ്റം തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെടുത്തുമെന്ന കാരണത്താൽ പല സർവ്വീസ് സംഘടനകളും ഇതിനെ എതിർക്കുന്നു. സെക്രട്ടേറിയേറ്റിലും ഓൺലൈൻ മുഖേന പൊതു സ്ഥലം മാറ്റം നടപ്പാക്കണമെന്ന് ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |