ശബരിമല : അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ ദർശനം നടത്തി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്‌മിൻ എന്നിവരാണ് തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പം മലചവിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 12 . 30 ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദർശനം. പുലർച്ചെ നിലയ്ക്കലിൽ ഇവരെ പൊലീസ് തടഞ്ഞിരുന്നു. ദേഹപരിശോധനയും നടത്തി. തുടർന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അനുമതി നൽകിയത്. 41 ദിവസത്തെ വ്രതമെടുത്താണ് എത്തിയത്. ആദ്യം ഏറ്റുമാനൂരിലും പിന്നീട് നിലയ്‌ക്കലും സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് പുറമെയുള്ള മറ്റുള്ളവർ എന്ന ഓപ്ഷനിലൂടെയാണ് സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചത്. പുലർച്ചെ 4 വരെ നിലയ്ക്കൽ കാത്തിരുന്ന ശേഷമാണ് സന്നിധാനത്തേക്ക് വിട്ടത്. ട്രാൻസ്ജെൻഡർ ഐ ഡി കാർഡുകളും കൈവശമുണ്ടായിരുന്നു. ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്. തൃപ്തിയും രഞ്ജുമോളും മൂന്നാം തവണയാണ് ദർശനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |