തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലാണെന്ന പ്രചരണം ശക്തമായതോടെ,ഇവിടെ നിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്‌നാട്ടിൽ ഇളവുണ്ട്. എന്നാൽ കർണാടകത്തിൽ അതുമില്ല.
കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ലയിൽ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചത്തേക്ക് വിലക്കി. കാസർകോട്ട് നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഒരാഴ്ചത്തേക്ക് അതിർത്തി വരെയേ ഉണ്ടാകൂ. തിരുവനന്തപുരം -ബംഗുളുരു റൂട്ടിൽ ഒരു സ്‌കാനിയയും, 14 ഡീലക്സ് എക്സ്പ്രസ് ബസുകളും സർവ്വീസ് നടത്തും.
. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശമില്ലാത്തവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
വിമാനയാത്രികരെ തെർമൽ സ്‌കാനറിലൂടെ പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ അവിടെ വച്ച് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.കേരളത്തിന് പുറത്തേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയതായി റെയിൽവേയും അറിയിച്ചിട്ടുണ്ട്. ഇവർ കൊവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം.
നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കി
തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും വിമാനത്തിലും ദീർഘദൂര ട്രെയിനുകളിലും ബസുകളിലും പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഇന്നു മുതൽ നിർബന്ധമാക്കി. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരം പിന്നിട്ടതോടെയാണിത്.
കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്നലെ . നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് കടത്തിവിട്ടത്. ബംഗളുരു റെയിൽവേ സ്റ്റേഷനിലടക്കം വ്യാപക പരിശോധന നടന്നു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ എത്തിയവരെ പരിശോധിച്ച ശേഷമാണ് പുറത്തേക്ക് വിട്ടത്. തമിഴ്നാട്ടിൽ വ്യാഴാഴ്ച മുതൽ വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും പരിശോധന കർശനമാക്കും. അതിർത്തികളിൽ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളുണ്ടാകും. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ,മതിയായ രേഖകളുമായി അടിയന്തര ആശുപത്രി സേവനങ്ങൾക്കെത്തുന്നവരെ ആന്റിജൻ പരിശോധനയ്ക്ക് ശേഷം കടത്തിവിടും.
20,728 രോഗികൾ, ടി.പി.ആർ 12.14%
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,728 പേർ കൂടി കൊവിഡ് ബാധിതരായി. 12.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. 56 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,837 ആയി. അതേസമയം ചികിത്സയിലായിരുന്ന 17,792 പേർ രോഗമുക്തി നേടി.
ഹൃദ്രോഗികൾക്ക് വാക്സിനെടുക്കാം
കൊച്ചി: ഇന്ത്യയിലെ അംഗീകൃത കൊവിഡ് വാക്സിനുകൾ ഹൃദ്രോഗികൾക്ക് സുരക്ഷിതമാണെന്ന് ഹൃദ്റോഗവിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി അറിയിച്ചു.
വാക്സിനെടുക്കുന്നതുമൂലം രക്തം കട്ടപിടിക്കൽ, ഹൃദയത്തിന്റെ വീക്കം എന്നീ പാർശ്വഫലസാദ്ധ്യതകൾ വളരെ കുറവാണെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. കെ.പി. ബാലകൃഷ്ണൻ പറഞ്ഞു. വാർഫെറിൻ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഐ.എൻ.ആർ 3 ൽ താഴെയാണെകിൽ വാക്സിൻ എടുക്കുന്നതിനു തടസമില്ല. ഡാബിഗട്രാൻ, റിവറോകസ്ബാൻ, അപിക്സബാൻ തുടങ്ങിയവ കഴിക്കുന്നവർ ഒരു ഡോസ് മരുന്ന് വാക്സിൻ എടുക്കുന്നതിന്റെ തലേദിവസം ഒഴിവാക്കണമെന്ന് സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.
ആസ്പിരിൻ, ക്ളോപിഡോഗ്രൽ, ടിക്കഗ്രെലോർ എന്നീ മരുന്നുകൾ കഴിക്കുന്നവർക്കും കുത്തിവയ്പ് എടുക്കാം. പൊതുവെയുള്ള അലർജി ഒഴിച്ചാൽ ഒരു ഹൃദ്രോഗിക്കും കൊവിഡ് വാക്സിൻ എടുക്കുന്നതിന് തടസമില്ല. കൊവിഡ് ഗർഭിണികളിൽ മാരകമാവുന്നതിനാൽ അവർ വാക്സിൻ എത്രയും വേഗം സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |