തിരുവനന്തപുരം:പുതുവർഷം തുടങ്ങി മൂന്നാം ദിവസത്തിലും പെൻഷനും ശമ്പളവും നൽകാനാവാതെ ട്രഷറിയിലെ കമ്പ്യൂട്ടർ സംവിധാനം നിശ്ചലമായി. ഇന്നു മുതൽ കൊടുത്തുതുടങ്ങാൻ കഴിയുമെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടപാടുകൾ ഇഴയുമെന്നാണ് ആശങ്ക. പ്രശ്നം പൂർണ്ണമായി പരിഹരിക്കാനായില്ലെങ്കിൽ വെള്ളി മുതൽ തിങ്കൾ വരെ വീണ്ടും സെർവർ അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തും. ഈ ശനിയും ഞായാറും ഇത്തരത്തിൽ കെൽട്രോണിലെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെയും വിദഗ്ധർ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, ഇന്നലെ രാവിലെ സിസ്റ്റം ഒാണാക്കാൻപോലും കഴിഞ്ഞില്ല. ഇതോടെ ശമ്പളവിതരണം പൂർണമായി തടസ്സപ്പെടുകയായിരുന്നു. എൻ.ഐ.സിയിലെ വിദഗ്ദ്ധർ എത്തി വൈകിട്ട് മൂന്ന് മണിയോടെ തകരാർ പരിഹരിച്ചെങ്കിലും പ്രവർത്തനം സാധാരണനിലയിലായില്ല.
ആയിരക്കണക്കിന് പെൻഷൻകാരാണ് തുക കൈപ്പറ്റാൻ നേരിട്ട് എത്തിയശേഷം നിരാശരായി മടങ്ങിയത്. നേരിട്ട് ശമ്പളം സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരും വെറുംകൈയോടെ മടങ്ങി. സർക്കാർ ജീവനക്കാരുടെ ശമ്പളം അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിഞ്ഞില്ല.
അഞ്ചരലക്ഷം പെൻഷൻകാർക്കും നാലേമുക്കാൽലക്ഷം സർക്കാർ ജീവനക്കാർക്കുമാണ് മാസത്തിലെ ഒന്നുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ ശമ്പളവും പെൻഷനും നൽകുന്നത്.
സെർവറിന്റെ പോരായ്മയും തകരാറും ഡിസംബറിൽ തന്നെ കണ്ടെത്തിയിരുന്നു. സെർവർ തകരാർ മൂലം പ്രതിസന്ധിയുണ്ടാകുന്നത് ആദ്യമല്ല. 2021 മാർച്ച്,ഏപ്രിൽ,സെപ്തംബർ,മാസങ്ങളിൽ സെർവർ തകരാർ മൂലം ശമ്പള,പെൻഷൻ വിതരണം മുടങ്ങിയിട്ടുണ്ട്. ട്രഷറിപ്രവർത്തനത്തിലെ വീഴ്ച കണക്കിലെടുത്ത് ഡയറക്ടറെ കഴിഞ്ഞമാസം മാറ്റിയിരുന്നു. പകരം ഡയറക്ടറെ നിയമിച്ചിട്ടില്ല. ജോയിന്റ് ഡയറക്ടർക്കാണ് താത്ക്കാലിക ചുമതല.
കംപ്യൂട്ടർ,സെർവറുകൾ,ഡാറ്റാ ബന്ധിപ്പിക്കൽ സംവിധാനങ്ങളുടെ ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക് സെന്ററിനാണ്. കെൽട്രോണും ട്രഷറി ഐ.ടി.വിഭാഗവും സഹായിക്കുന്നു. ട്രഷറിയിലെ സെർവർ അടക്കമുള്ള സംവിധാനങ്ങളുടെ ചുമതല സാങ്കേതികവൈദഗ്ധ്യമില്ലാത്തവരെയാണ് ഏൽപിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ശേഷിയില്ലാത്ത സെർവർ,സോഫ്റ്റ് വെയർ
ശമ്പളവും പെൻഷനും മാത്രമായി 6700കോടിയോളം രൂപയുടെ കൈമാറ്റമാണ് നടക്കുന്നത്. ഇതിൽ 1600കോടിയും ഒന്നാമത്തെ ദിവസമാണ് വിതരണം ചെയ്യുന്നത്.
ഇത്രയും ഇടപാടുകൾ ഒരേസമയം കൈകാര്യം ചെയ്യാനുള്ള ശേഷി സെർവറിനില്ലാത്തതാണ് പ്രശ്നമെന്ന് ഒരു വിഭാഗം പറയുന്നു. സെർവറിന്റെ ശേഷിയും ബാൻഡ് വിഡ്ത്തും കൂട്ടുകയാണ് പരിഹാരം. സാേഫ്റ്റ് വെയറിന് പ്രശ്നമില്ലെന്ന് വാദം.
സോഫ്റ്റ് വെയറിലെ പോരായ്മയാണ് കാരണമെന്ന് ട്രഷറി ഐ.ടി.വിഭാഗം വാദിക്കുന്നു. കൂടുതൽ ശേഷിയുള്ള സെർവർ വാങ്ങാനോ, സെർവറിന്റെ ശേഷികൂട്ടാനോ അവർ തയ്യാറല്ല. നെറ്റ് വർക്കിന് ബി.എസ്.എൻ.എൽ, റെയിൽ ടെൽ ഡാറ്റാ കം ലീസ്ഡ് കണക്ഷനുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |