കൽപ്പറ്റ:വയനാട്ടിലെ മുട്ടിൽ മരംമുറി സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ,
ഇതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. വനം, റവന്യൂ വകുപ്പുകളുടെ അന്വേഷണത്തിന് പുറമേയാണ് പൊലീസ് അന്വേഷണം. സർക്കാരിലേക്ക് റിസർവ് ചെയ്ത ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിയൻ ഉൾപ്പെടെ 68 പേർക്കെതിരെയാണ് വൈത്തിരി തഹസിൽദാരുടെ പരാതിയിൽ മീനങ്ങാടി പൊലീസ് കേസെടുത്തത്.
മരം മുറിച്ച ഭൂമിയുടെ ഉടമകളെയാണ് പ്രതികളാക്കിയിട്ടുള്ളതെന്ന് സി ഐ എം സനൽരാജ് വ്യക്തമാക്കി. ആദിവാസികളെ വഞ്ചിച്ച് അവരുടെ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചതിന് പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡും കേസെടുത്തു. മരംമുറിച്ച കരാറുകാരൻ ഹംസക്കുട്ടിയുടെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസും കേസെടുത്തു. മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കരാറുകാരന് പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ട്.
വനംവകുപ്പിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
മരംമുറി സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യു മന്ത്രി കെ രാജൻ വയനാട് ജില്ലാ കളക്ടർ ഡോ: അദീലീ അബ്ദുളളയ്ക്ക് നിർദേശം നൽകിയിരുന്നു. അനധികൃത മരംമുറിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഒ ആർ കേളു എംഎൽഎ റവന്യു മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സിപി എം വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും പരാതി നൽകി. മരം മുറിയുമായി ബന്ധപ്പെട്ട് കൃഷിക്കാരെ മാപ്പ് സാക്ഷിയാക്കണമെന്നും, വഞ്ചിക്കപ്പെട്ടവരെയും വഞ്ചിച്ചവരെയും ഒരേ ഗണത്തിൽപ്പെട്ടുത്തരുതെന്നും സി.പി.എം ആവശ്യപ്പെട്ടു. യു.ഡി.എഫ് എം. എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
വയനാട്ടിൽ മാത്രം ഒരു ലക്ഷം ക്യൂബിക് അടി ഈട്ടി മരം മുറിച്ച് കടത്താനായിരുന്നു പദ്ധതിയെന്നാണ് വിവരം. നൂറോളം മരങ്ങൾ മുറിച്ചപ്പോഴേക്കും വനം വകുപ്പ് കേസെടുക്കുകും മുറിച്ച മരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |