കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വിവാദ ഉത്തരവിന്റെ മറവിൽ കോടികളുടെ ഇൗട്ടി, തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ ലോബിക്ക് സർക്കാരിൽ വൻ സ്വാധീനമുണ്ടെന്ന് വ്യക്തം. റവന്യൂ-വനം വകുപ്പുകളെ കൂട്ടു പിടിച്ച് കൊണ്ടാണ് ഇൗ ലോബി കരുക്കൾ നീക്കിയതും. പട്ടയഭൂമിയിലെ വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുളള മരങ്ങൾ മുറിക്കാനായിരുന്നു റവന്യൂ വകുപ്പിന്റെ അനുമതി. റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥ മേധാവികളെ വരുതിയിലാക്കാനും ഉത്തരവ് മറയാക്കി കൊള്ളയ്ക്ക് അവസരമുണ്ടാക്കാനും ലോബിക്ക് കഴിഞ്ഞു. അതിന് വഴങ്ങാതിരുന്ന, ഇൗയിടെ വിരമിച്ച മേപ്പാടി റേഞ്ച് ഒാഫീസർക്ക് നേരെ വിജിലൻസ് കേസിൽ കുടുക്കുമെന്ന ഭീക്ഷണി മുഴക്കിയതായും വെളിപ്പെട്ടിട്ടുണ്ട്.
ആദിവാസികൾ ഉൾപ്പെടെയുള്ള ഉടമകൾക്ക് തുച്ഛമായ തുക നൽകി മരങ്ങൾ ചുരം കടത്തിയതും ഉന്നത ബന്ധത്തിന്റെ മറവിൽ തന്നെയാണ്. അതും ലോക്ക് ഡൗൺ കാലത്ത്. നിരവധി ചെക്ക് പോസ്റ്റുകൾ കടന്ന് കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെയാണ് പെരുമ്പാവൂരിലെ മില്ലിൽ തടി എത്തിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ എട്ടാം തീയതിയാണ് മരങ്ങൾ പിടിച്ചെടുക്കുന്നത്. ഉത്തരവ് പിൻവലിക്കുന്നുവെന്ന് വിവരം മരം ലോബിക്ക് നേരത്തെ ലഭിച്ചതിനെ തുടർന്നാണ് അതനികം മരം കടത്താൻ ലോബിയെ പ്രേരിപ്പിച്ചത്.
അതേസമയം, മരം മുറി സംബന്ധിച്ച് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരം മുറിച്ച പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുത്തു. മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ സനൽ രാജ് ഉൾപ്പെട്ട സംഘത്തിൽ 22 പേരാണുളളത്.
മരങ്ങൾ മോഷ്ടിച്ചതായി തഹസിൽദാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലം ഉടമകളായ എഴുപതോളം പേർക്കെതിരെയാണ് കേസ്. അതിനിടെ, കർഷകരും ആദിവാസികളും അടക്കമുളള ഉടമകളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം അടക്കമുളള വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യം ഉന്നയിച്ചു.
ഇരുപത് വർഷം മുമ്പ് കൊല്ലം ജില്ലയിൽ ഇത്തരത്തിലൊരു ഉത്തരവിന്റെ മറവിൽ തേക്ക് മുറിച്ചിരുന്നു. വിവാദമായപ്പോൾ ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
55,000 ഇൗട്ടി മരങ്ങൾ
വയനാട്ടിൽ റവന്യൂ പട്ടയ ഭൂമിയിൽ 55,000 ഇൗട്ടി മരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇപ്പോൾ അവശേഷിക്കുന്നത് 25,000 മരങ്ങൾ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |