കൊച്ചി: പട്ടയഭൂമിയിലെ മരംമുറിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ മറവിൽ വനമേഖലയിൽ നിന്നുൾപ്പെടെ 14.42 കോടി രൂപയുടെ തടികളാണ് അനധികൃതമായി മുറിച്ചുകടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 296 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളത്തിന്റെ ഹർജിയിലാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്. അന്വേഷണം മന്ത്രിമാരിലേക്കെത്തുമെന്ന ഹർജിക്കാരന്റെ വാദം ശരിയല്ലെന്നും ഹർജിയിൽ റവന്യു, വനംവകുപ്പ് മന്ത്രിമാരെ കക്ഷിചേർത്തത് അനാവശ്യമാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്ന് ആരോപിക്കുന്ന ഹർജിക്കാരൻ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ഹർജി ജൂലായ് 27ന് വീണ്ടും പരിഗണിക്കും.
സ്റ്റേറ്റ്മെന്റിൽ പറയുന്നത്
ഏറ്റവും കൂടുതൽ കേസുള്ളത് വയനാട്ടിലെ മേപ്പാടിറേഞ്ചിൽ. 48 കേസുകൾ. മച്ചാട് 35, പട്ടിക്കാട് 20, കോതമംഗലം 14 എന്നിങ്ങനെയാണ് പ്രധാനപ്പെട്ട റേഞ്ചുകളിലെ കേസുകൾ.
ജൂൺ 28 വരെയുള്ള അന്വേഷണത്തിൽ 8.44 കോടി രൂപയുടെ തടികൾ കണ്ടെടുത്തിട്ടുണ്ട്. തേക്ക്, ഇൗട്ടി തുടങ്ങിയ മരങ്ങളാണ് വൻതോതിൽ മുറിച്ചുകടത്തിയത്. വനം കേസുകൾക്ക് പുറമേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി 68 പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് ഡയറിയും അന്വേഷണവിവരങ്ങളും മുദ്രവെച്ച കവറിൽ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |