തിരുവനന്തപുരം:മുൻ യു.ഡി. എഫ് സർക്കാരിന്റെ കാലത്ത് വയനാട്ടിലെ മടക്കിമലയിൽ സ്വകാര്യ ട്രസ്റ്റ് നിയമവിരുദ്ധമായി കൈവശം വച്ച സർക്കാർ ഭൂമി സർക്കാർ മെഡിക്കൽ കോളേജിനെന്ന പേരിൽ ഏറ്റെടുത്തതിന് 'നഷ്‌ടപരിഹാരമായി' ആ ഭൂമിയിലെ കോടികൾ വിലയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയെന്ന് വെളിപ്പെട്ടു. 2015ൽ വയനാട്ടിൽ നടന്ന മരംകൊള്ളയുടെ അണിയറക്കഥകളാണ് പുറത്തു വരുന്നത്
എം.കെ.ജിനചന്ദ്രൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ യു.ഡി.എഫ് എം.എൽ.എയുടെ ബന്ധുക്കളടങ്ങിയ ചന്ദ്രപ്രഭ ട്രസ്റ്രിൽ നിന്നാണ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ 50 ഏക്കർ ഭൂമി യു. ഡി. എഫ് സർക്കാർ ഏറ്രെടുത്തത്. ഈ സ്ഥലത്തിന്റെ ക്രയസർട്ടിഫിക്കറ്ര് ഭൂപരിഷ്കരണ നിയമത്തിന് എതിരാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തിയുടേതാണെന്ന മട്ടിൽ ഏറ്രെടുക്കുകയും ഭൂമിയുടെ വില നൽകുന്നതിന് പകരം അവർക്ക് ഇഷ്ടം പോലെ മരം മുറിക്കാൻ ഉത്തരവിറക്കുകയുമായിരുന്നു.
2015 ജനുവരി 24ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇ.കെ.മാജിയുടെ ഉത്തരവ് പറയുന്നത്, മെഡിക്കൽ കോളേജിന് സ്ഥലം തരാൻ ചന്ദ്രപ്രഭ ചാരിറ്രബിൾ ട്രസ്റ്ര് സ്വയം സന്നദ്ധമായെന്നാണ്. സർവേ നമ്പർ 1058ൽ ഉൾപ്പെടുന്ന 105.44 ഏക്കർ തോട്ടത്തിൽ നിന്നാണ് 50 ഏക്കർ നൽകുന്നത്. ഇത് ട്രസ്റ്രിന്റെ കൈവശമുള്ള 517.99 ഏക്കർ ഭൂമിയുടെ ഭാഗമാണെന്ന് രേഖകൾ പറയുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ തന്നെ ഈ 105.44ഏക്കറിന്റെ ക്രയ സർട്ടിഫിക്കറ്റ് ( പർച്ചേസ് സർട്ടിഫിക്കറ്റ് ) കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പറയുന്നുണ്ട്. ഉത്തരവിൽ പരാമർശിക്കുന്ന, 2014 ഫെബ്രുവരി 17ലെ ലാൻഡ് ബോർഡ് സെക്രട്ടറിയുടെ എൽ.എ.ബി 3-9406-13(1) നമ്പർ കത്തിലും ഇത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
നിയമവിരുദ്ധമായി കൈവശം വച്ചതെന്ന് ലാൻഡ് ബോർഡ് തന്നെ വ്യക്തമാക്കിയ സ്ഥലത്തിൽ ഒരു ഭാഗം സർക്കാരിന് 'സൗജന്യ'മായി നൽകി പകരം കോടികൾ വില വരുന്ന മരം സർക്കാർ ഉത്തരവുകളുടെ ബലത്തിൽ മുറിച്ചു കടത്തുകയായിരുന്നു. മരം കടത്താനായി ഒരു റോഡ് തന്നെ നിർമ്മിച്ചു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന് പുറമെ മൂന്ന് ഉത്തരവുകളാണ് ജില്ലാ കളക്‌ടർ മരം മുറിക്കാനായി നൽകിയത്. തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്, കേന്ദ്ര ജിയോളജിക്കൽ സർവേ ഇത് ദുരന്ത സാദ്ധ്യതയുള്ള സ്ഥലമാണെന്ന് കണ്ടെത്തി. മടക്കിമലയിൽ മെഡിക്കൽ കോളേജ് വേണ്ടെന്ന് എൽ.ഡി.എഫ് സർക്കാർ തീരുമാനിക്കുകയും ചെയ്‌തു. കോടികളുടെ മരം മുറിച്ചത് മാത്രം മിച്ചം. മറ്ര് സ്ഥലങ്ങളിലെയും മരം മുറിച്ചുകടത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിന് സ്ഥലം വാഗ്ദാനം ചെയ്തതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |