തിരുവനന്തപുരം: ഒരു വ്യാജ കേസ് കെട്ടിച്ചമച്ച് മുട്ടിൽ മരംകൊള്ള കേസ് അട്ടിമറിക്കാൻ ഒരു വനം കൺസർവേറ്ററും പ്രമുഖ ചാനലിന്റെ കോഴിക്കോട്ടെ ചുമതലക്കാരനായ മാദ്ധ്യമപ്രവർത്തകനും അതിരുവിട്ട നീക്കങ്ങൾ നടത്തിയെന്ന് സൂചനകൾ.
മുട്ടിലിൽ മുറിച്ച തടികൾ പെരുമ്പാവൂരിലേക്ക് കടത്തിയ പാസിലെ തട്ടിപ്പ് കണ്ടെത്തിയതോടെ പ്രതി റോജി അഗസ്റ്റിൻ പിടിയിലാകുമെന്നായപ്പോഴാണ് വയനാട്ടിലെ മണിക്കുന്ന് മലയിലെ കൃത്യമായ പട്ടയരേഖകളുള്ള ഭൂമിയിലെ ഉടമയുടെ മരം മുറിയിൽ കള്ളക്കേസുണ്ടാക്കി യഥാർത്ഥ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. വനം വകുപ്പിന്റെ അധീനതയിൽ അല്ലാത്ത ഭൂമിയാണ് അത്.
മുട്ടിൽകേസ് പ്രതിക്കായി ചരടുവലിക്കാൻ കൂട്ടുനിന്ന മാദ്ധ്യമപ്രവർത്തകൻ സ്വന്തം ചാനലിൽ മണിക്കുന്നിലെ മരംമുറി അനധികൃതമാണെന്ന് വാർത്ത നൽകി. വാർത്ത ചാനൽ പിൻവലിച്ചതും വനംവകുപ്പിൽ ചർച്ചയായി.
മുട്ടിൽ മരംമുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിൽ നിന്ന് 14 കർഷകരുടെ അപേക്ഷകളാണ് റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും റേഞ്ച് ഓഫീസർക്ക് സമർപ്പിച്ചത്. അപേക്ഷകളിൽ സംശയം തോന്നിയതിനാൽ വൻ സമ്മർദ്ദമുണ്ടായിട്ടും റേഞ്ച് ഓഫീസർ തുടർനടപടി എടുത്തില്ല.അദ്ദേഹം വിരമിച്ച ശേഷം ജനുവരിയിൽ വന്ന പുതിയ റേഞ്ച് ഓഫീസർ സമീർ നടത്തിയ പരിശോധനയിൽ അസൈൻഡ് ഭൂമിയിലെ മരമാണെന്ന് കണ്ടെത്തി. അപ്പോഴും റവന്യൂ അധികാരികളുടെ പക്കൽ കൃത്യമായ രേഖകളില്ലായിരുന്നു. അനുമതിക്കായി ഡി.എഫ്.ഒയുടെ മേലും സമ്മർദ്ദമുണ്ടായി. പ്രാദേശികമായി മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഡി.എഫ്.ഒ അനുമതി നൽകുന്നതിൽ നിന്ന് പിന്മാറി. വനം വിജിലൻസും വിഷയത്തിൽ ഇടപെട്ടത് അതേത്തുടർന്നാണ്.
പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയ വിവരം ചോർന്നു കിട്ടിയ പ്രതികൾ, വ്യാജ ഫോറം-4 പാസ് ഉപയോഗിച്ച് 14 ഘനമീറ്റർ തടിയാണ് രണ്ട് ലോഡായി കടത്തിയത്. റേഞ്ച് ഓഫീസറുടെ സർട്ടിഫിക്കറ്റില്ലാതെ കടത്തിയ തടി മലബാർ ടിംബേഴ്സിലാണ് എത്തിയത്. വനം വകുപ്പിന്റെ സ്‌ക്വാഡ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ മില്ലുടമ തടി ഉടമയായ റോജിയോട് സർട്ടിഫിക്കറ്റ് ചോദിച്ചു. ഇല്ലെന്നറിഞ്ഞ മില്ലുടമ രഹസ്യമായി ഇ മെയിലിൽ സി.സി.എഫിനെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസറെത്തി തടി പിടികൂടുകയുമായിരുന്നു. അതോടെ തടി സ്വകാര്യവ്യക്തിയുടേതാണെന്ന് രേഖപ്പെടുത്താൻ പ്രതികൾ റേഞ്ച് ഓഫീസർക്ക് മേൽ സമ്മർദ്ദം ശക്തമാക്കി.
എന്നാൽ, അന്വേഷണസംഘം വനനിയമപ്രകാരം ശക്തമായ കേസാണ് രജിസ്റ്റർ ചെയ്തത്. തുടർന്നാണ് കൺസർവേറ്റർ നാടകീയമായി എത്തി രംഗം കൈയടക്കിയത്. മണിക്കുന്നു മലയിലെ മരംമുറിക്കലിന്റെ പേരിൽ വ്യാജകേസുണ്ടാക്കിയതൊക്കെ ഇതിന്റെ തുടർച്ചയായിരുന്നു. വയനാട് കളക്ടറുടെ സഹായത്തോടെ സത്യസന്ധരായ വനം ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് പിന്നീട് കൃത്യമായ തെളിവുകൾ ശേഖരിച്ച് മുട്ടിൽകേസ് ശക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |