SignIn
Kerala Kaumudi Online
Thursday, 25 April 2024 4.24 PM IST

മരം മുറി;സംശയമുനയിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

tree-cutting

തിരുവനന്തപുരം:വനാതിർത്തിയിലെ കർഷകർക്ക് അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ അനുവാദം നൽകണമെന്ന ആദിവാസി,​ കർഷക സംഘടനകളുടെ ആവശ്യം മറയാക്കി മാസങ്ങൾക്ക് മുൻപേ നടന്ന ഗൂഢാലോചനയാണ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ മരം കൊള്ളയിലെത്തി നിൽക്കുന്നത് .
ആദിവാസികളുടെ ഉൾപ്പെടെ പരാതികൾ പരിഹരിക്കാൻ ഒന്നാം പിണറായി സർക്കാർ സർവകക്ഷി യോഗം വിളിച്ചതു മുതലാണ് മരം മാഫിയ സജീവമായത്. രാഷ്ട്രീയ,​ ഉദ്യോഗസ്ഥ മേലാളന്മാരുടെ ഒത്താശയും ഉണ്ടായി. പലരും സംശയമുനയിലാണ്. ലാൻഡ് അസൈൻഡ് പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതിനെക്കുറിച്ചുള്ള ചർച്ച സർക്കാരിൽ ആരംഭിച്ചപ്പോൾ തന്നെ വനം മാഫിയകൾ വളഞ്ഞ വഴിയിലൂടെ രജിസ്‌റ്റേഡ് ടിമ്പർ ഡിപ്പോ ലൈസൻസ് സംഘടിപ്പിച്ചു. തടി സൂക്ഷിക്കാനുള്ള യാർഡിനായി പത്തുസെന്റ് സ്ഥലവും ഓഫീസ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടെങ്കിൽ ഡിപ്പോ അനുവദിക്കാമെന്ന 1972 ലെ നിയമം അനുസരിച്ചാണ് ഹാർമർ മാർക്ക് ( രജിസ്‌ട്രേഷൻ ) സംഘടിപ്പിച്ചത്. ഇത്തരം ലൈസൻസ് ലഭിച്ചതെല്ലാം ഉന്നതരുടെ സ്വാധീനത്തിലാണ്. മുട്ടിൽ കേസിലെ പ്രതി റോജി അഞ്ച് വർഷത്തേക്ക് ടിംബർ ഡിപ്പോ ലൈസൻസ് സംഘടിപ്പിച്ചത് ഇങ്ങനെയാണെന്നാണ് ആരോപണം.
ഡിപ്പോയിൽ എത്തിക്കുന്ന തടി സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോകാൻ വനം വകുപ്പ് അധികാരം നൽകുന്ന ഫോം 4 ഡി.എഫ്.ഒ മാരെ സ്വാധീനിച്ച് കരുതി വയ്ക്കുകയും ചെയ്തു. ഡിപ്പോയിൽ ഒരു തടിക്കഷണം പോലും എത്താതിരിക്കെയാണ് ഫോം 4 ഇവർക്ക് 50 എണ്ണം ലഭിച്ചത്. ഇതുപയോഗിച്ച് തടി കടത്താനുള്ള ശ്രമത്തിനിടെയാണ് സംഗതി വെളിച്ചത്തായത് .

മാഫിയയുടെ ആസൂത്രണം

1965 -ലെ ലാൻഡ് അസൈൻഡ് ആക്ടിൽ ഭേദഗതി വരുത്തി 2020 മാർച്ച് 3 ന് ആദ്യ സർക്കുലർ വന്നയുടൻ വിവിധ ജില്ലകളിൽ മാഫിയ വ്യാപകമായി ആദിവാസികളിൽ നിന്ന് നിസാര വിലയ്ക്ക് തടി വാങ്ങിയിരുന്നു.പിന്നാലെ എൽ.എ പട്ടയഭൂമിയിലെ ഷെഡ്യൂൾഡ് മരങ്ങൾ മുറിക്കാൻ വില്ലേജ് ഓഫീസർമാർക്ക് അപേക്ഷ നൽകി. സ്ഥല പരിശോധന നടത്തുകയോ പട്ടയക്കാരൻ വൃക്ഷ വില അടക്കാത്ത ഷെഡ്യൂൾഡ് മരമാണോ എന്ന് പരിശോധിക്കുകയോ ചെയ്യാതെ വില്ലേജ് ഓഫീസർമാർ സ്വാധീനത്തിന് വഴങ്ങി ഇവർക്ക് കൈവശ സർട്ടിഫിക്കറ്റ് നൽകി. ഈ സർട്ടിഫിക്കറ്റുമായി റേഞ്ച് ഓഫീസുകളിൽ നിന്ന് ഫോം 3 വാങ്ങിയാണ് തൃശൂരിലെ മച്ചാട് റേഞ്ച് , ഇടുക്കിയിലെ ചിന്നക്കനാൽ , ഉടുമ്പൻചോല കാർഡമം ഹിൽ റിസർവ്,പത്തനം തിട്ടയിലെ റാന്നി എന്നിവിടങ്ങളിൽ നിന്ന് മരം കടത്തിയത്. എന്നാൽ വയനാട് മേപ്പാടി റേഞ്ചിൽ മാറിവന്ന റേഞ്ച് ഓഫീസർ എം.കെ.സമീർ ഫോം 3 നു വേണ്ടി ലഭിച്ച 14 അപേക്ഷകളും നിരസിച്ചതോടെയാണ് റവന്യൂഭൂമി വെട്ടിവെളുപ്പിച്ച വൻ ഗൂഢാലോചന പുറത്തുവരുന്നത്.

വില്ലേജ് ഓഫീസർമാർ, റേഞ്ച് ഓഫീസർമാർ, ഡി.എഫ്.ഒ മാർ തുടങ്ങിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ, ഭരണ രംഗത്തെ ഉന്നതരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മരംമുറിയിൽ വർഷങ്ങളായി ഗൂഢാലോചന നടന്നതായി സർക്കാരും സംശയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TREE CUTTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.