അഗളി: വയനാട്ടിലും തൃശൂരും നടന്നതിന് സമാനമായ അനധികൃത മരംമുറി പരിസ്ഥിതി ലോല പ്രദേശമായ അട്ടപ്പാടിയിലും. അഗളി റേഞ്ചിലെ ഷോളയൂർ, വയലൂർ, കുറവമ്പാടി പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറു മാസത്തിനിടെ എസ്റ്റേറ്റ്- സ്വകാര്യ ഭൂമിയുടെ മറവിൽ മരം മുറി നടന്നത്.
മുത്തികുളം റിസർവോയർ ഉൾപ്പെടുന്ന തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഭാഗമാണിത്. വയലൂരും കുറവമ്പാടിയിലും പട്ടയ ഭൂമിയിൽ നിന്ന് ലോഡ് കണക്കിന് മരമാണ് വെട്ടിയത്. ഇതിന് വനം വകുപ്പ് എൻ.ഒ.സി നൽകിയതായി റവന്യൂ അധികൃതർ പറയുന്നു. പരിസ്ഥിതി ലോലപ്രദേശത്തെ പ്രത്യേക നോട്ടിഫിക്കേഷൻ ഇവിടെയില്ലാത്തതിനാൽ മരംമുറിക്കൽ തടയാനാവില്ലെന്ന നിലപാടിലാണ് വനം വകുപ്പ്.
എങ്ങുമെത്താതെ അന്വേഷണം
പതിറ്റാണ്ടുകളായി മരം മാഫിയയുടെ വിഹാര കേന്ദ്രമാണ് അട്ടപ്പാടി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നടന്ന മരംമുറിക്കൽ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കിഴക്കൻ അട്ടപ്പാടിയിൽ ജനപങ്കാളിത്ത വനവത്കരണത്തെ വെല്ലുവിളിച്ച് മരം മാഫിയ സജീവമാണ്.
2011ൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഷൊളയൂരിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സന്ദർശിച്ച് മരം വെട്ടിനെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. തുടർന്ന്, പ്രതിദിനം എട്ടും പത്തും ലോഡ് മരം ചുരമിറങ്ങിയതായി പരിസ്ഥിതി പ്രവർത്തകരും ആദിവാസി കൂട്ടായ്മകളും ആരോപിക്കുന്നു.
ഷോളയൂരിൽ ആറു മാസത്തിനിടെ 32 ഏക്കർ വരുന്ന ആറ് പ്രോപ്പർട്ടിയിൽ നിന്ന് 14 ലോഡ് മരം മുറിച്ചു. ഇതിൽ പകുതി കടത്തി.
കുറവമ്പാടിയിൽ അഞ്ച് പ്രോപ്പർട്ടിയിലായി 26 ഏക്കർ സ്ഥലത്ത് നിന്ന് 11 ലോഡ് മരം മുറിച്ച് ഭൂരിഭാഗവും കടത്തി. കൂടുതലും വലിയ ഈട്ടി മരങ്ങളാണ്. വാക, താന്നി തുടങ്ങിയ വർഷങ്ങളുടെ പഴക്കമുള്ള വൻമരങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |