തിരുവനന്തപുരം: ഭൂപതിവ് നിയമപ്രകാരം അനുവദിച്ചുവരുന്ന മറ്റ് തരത്തിലുള്ള പട്ടയഭൂമിയിലും നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കാനായി ഷെഡ്യൂൾ ഒന്നിൽ പെട്ട മരങ്ങളുടെ കാര്യത്തിൽ പുതിയ ചട്ടഭേദഗതി നിർദ്ദേശിച്ച് നിയമവകുപ്പ്.
1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയമനുവദിച്ച ഭൂമിയിൽ 65 ഇനം മരങ്ങൾ കർഷകന് റിസർവ്വ് ചെയ്ത് സ്വന്തമാക്കാം. എന്നാൽ, നാലേക്കർ വരെ പട്ടയമായി അനുവദിക്കുന്ന 1993ലെ പട്ടയത്തിൽ ഇപ്രകാരം മുറിച്ചുമാറ്റാവുന്ന മരങ്ങളുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. എല്ലാത്തരം പട്ടയഭൂമിയിലും നിലനിൽക്കുന്ന അവ്യക്തതകൾ പരിഹരിക്കണമെന്നാണ് കാലങ്ങളായി ഉയരുന്ന ആവശ്യം. അതിനിടയിലാണ് 64ലെ പട്ടയമനുസരിച്ചുള്ള ഭൂമിയിൽ മരം മുറിക്കാനനുവദിച്ചുള്ള ഉത്തരവ് വിവാദമുയർത്തിയത്.
ഈ പശ്ചാത്തലത്തിൽ ആ ഉത്തരവിലെ അപാകതകൾ പരിഹരിക്കുന്നതിനൊപ്പം ഏറ്റവും കൂടുതൽ പട്ടയമനുവദിച്ച 93ലെ പട്ടയമനുസരിച്ചുള്ള ഭൂമിയിലും തടസ്സങ്ങൾ നീക്കാനുള്ള പഴുതടച്ച പരിഹാരമാർഗ്ഗങ്ങൾ തേടാനാണ് സർക്കാർ നീക്കം. വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ് വിശദമായ ചട്ടഭേദഗതി നിയമവകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
ഇടതുമുന്നണിയിൽ ചർച്ച ചെയ്യും
കരട് ഭേദഗതി ചട്ടങ്ങൾ റവന്യുവകുപ്പ് തയ്യാറാക്കിയ ശേഷം ഇടതുമുന്നണിയുടെ ചർച്ചയ്ക്കായി വിടാനാണ് നീക്കം. 93ലെ പട്ടയമനുസരിച്ച് നാലേക്കർ വരെ 23,000 പേർക്ക് സമീപകാലത്തായി പട്ടയമനുവദിച്ചിട്ടുണ്ട്.
ഇടതുമുന്നണിയിലെ ചർച്ചയ്ക്ക് ശേഷം മന്ത്രിസഭായോഗം ചേർന്ന് പരിഗണിച്ച ശേഷമാവും അന്തിമതീരുമാനം. 2005ലെ വനേതരപ്രദേശത്തെ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കൽ നിയമമനുസരിച്ച് കർഷകൻ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാനുള്ള അധികാരം 2007ൽ വനേതര പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിൽ കൂടുതലെന്തെങ്കിലും നിയന്ത്രണങ്ങൾ വേണ്ടതുണ്ടോയെന്നതും പരിശോധിക്കും.
തോട്ടങ്ങളിൽ മറ്റ് കൃഷി
തോട്ടമായി നിലനിൽക്കുന്ന ഭൂമിയിൽ മറ്റ് കൃഷികൾ അനുവദിക്കണമെന്ന ആവശ്യം ഇക്കഴിഞ്ഞ ബഡ്ജറ്റിലടക്കം ചർച്ച ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയിൽ ഇത്തരമൊരു ആലോചന സജീവമാണ്. അതിന് ഭൂപരിഷ്കരണ നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലും ഭേദഗതി വരേണ്ടതുണ്ട്. അതടക്കം പരിഗണിച്ചുള്ള നിയമ, ചട്ട ഭേദഗതികൾ നിയമസഭയുടെ മുമ്പാകെയെത്തിക്കാനും നീക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |