കൊല്ലം: പതിച്ചുനൽകിയ ഭൂമിയിൽ വച്ചുപിടിപ്പിച്ചതും കിളിർത്തുവന്നതുമായ മരങ്ങൾ മുറിച്ചുനീക്കാമെന്ന വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലും മരം കൊള്ള. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര തഹസീൽദാർമാരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ശനി, ഞായർ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് താലൂക്കുകളിലായി 103 സംരക്ഷിത വൃക്ഷങ്ങൾ മുറിച്ചുനീക്കിയതായാണ് കണ്ടെത്തിയത്. ഒന്നര മീറ്റർ വരെ ചുറ്റളവുള്ള ഈട്ടിമരങ്ങളും ഇതിലുൾപ്പെടും.
ജില്ലയിൽ മരംകൊള്ള നടന്നിട്ടില്ലെന്നായിരുന്നു റവന്യൂ വിഭാഗത്തിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചുനീക്കിയതായി കണ്ടെത്തി. തുടർന്നാണ് റവന്യൂ വകുപ്പ് വീണ്ടും പരിശോധന നടത്തിയത്. പത്തനാപുരം താലൂക്കിലെ പിറവന്തൂർ, പിടവൂർ എന്നിവിടങ്ങളിൽ നിന്ന് 31ഉം പുനലൂർ താലൂക്കിലെ ആര്യങ്കാവ്, കുളത്തൂപ്പുഴ, ആയിരനല്ലൂർ, തിങ്കൾ കരിക്കം, ഏരൂർ, തെന്മല എന്നീ വില്ലേജുകളിൽ നിന്ന് 68 ഉം കൊട്ടാരക്കര താലൂക്കിലെ നെടുവത്തൂർ, ചിതറ വില്ലേജുകളിൽ നിന്ന് നാല് വൃക്ഷങ്ങളുമാണ് നഷ്ടപ്പെട്ടത്. ഇവയിൽ പലതും പാസ് പോലും ഇല്ലാതെയാണ് മുറിച്ചിട്ടുള്ളത്. ഇതിന് പിന്നിൽ വനം, റവന്യൂ ഉദ്യോഗസ്ഥരുടെ രഹസ്യസംഘം പ്രവർത്തിച്ചതായും സംശയിക്കുന്നു.
'ജില്ലയിലെ വനമേഖലയിലും പട്ടയഭൂമിയിലും സമീപഭാവിയിൽ മരങ്ങൾ മുറിച്ചുനീക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തഹസീൽദാർമാരെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ലഭിച്ചിട്ടില്ല"
- ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |