കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറിക്കാൻ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സർക്കാർ ഭരണപരമായ ഉത്തരവ് നൽകിയത് അലോസരപ്പെടുത്തുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുട്ടിൽ മരംമുറിക്കേസ് പ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ തള്ളിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം പറഞ്ഞത്.
വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രേഖകളിൽ കൃത്രിമം കാട്ടിയുമാണ് മരം മുറിച്ചുകടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറെയും രൂക്ഷമായി വിമർശിച്ചു. പ്രതികളുടെ താളത്തിനൊത്ത് തുള്ളിയ വില്ലേജ് ഓഫീസർ അനുമതി നൽകാൻ കഴിയുന്ന രീതിയിലൊക്കെ ശ്രമിച്ചു. 10,000 ക്യുബിക് അടി ഈട്ടിത്തടി വാഗ്ദാനം ചെയ്ത് റോജി 1.40 കോടി രൂപ മലബാർ ടിംബേഴ്സിൽ നിന്ന് വാങ്ങിയതായി ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ് ഇത്രയും തടി ലഭ്യമാക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു.
സർക്കാർ ഉത്തരവനുസരിച്ചാണ് മരങ്ങൾ മുറിച്ചതെന്നും വനഭൂമിയിൽ നിന്ന് മരം മുറിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഇതിനെ എതിർത്തു. റിസർവ് വനമേഖലയിൽ നിന്നുൾപ്പെടെ മരം മുറിച്ചെന്നും അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചെന്നും വിശദീകരിച്ചു. 43 കേസുകളിൽ 37 എണ്ണത്തിൽ റോജി പ്രതിയാണെന്നും വ്യക്തമാക്കി. റോജിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നേരത്തെ എങ്ങനെയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതി പറഞ്ഞത്
ഈട്ടിത്തടി മുറിക്കാൻ റവന്യു വകുപ്പിന്റെ അനുമതി പോരാ.
പട്ടയഭൂമിയിലെ ഈട്ടിത്തടി സർക്കാരിൽ നിക്ഷിപ്തമാണ്.
പട്ടയഭൂമിയിലെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നെങ്കിലും വില്ലേജ് ഓഫീസർ ഇത് അവഗണിച്ചു. മുറിക്കുന്ന മരങ്ങൾക്ക് തുക നിശ്ചയിച്ച് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മറികടന്നു. പ്രതികൾ അനുമതി തേടി മജിസ്ട്രേട്ട് കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കി. കൗശലം തിരിച്ചറിഞ്ഞ മജിസ്ട്രേട്ട് വഴങ്ങിയില്ല. പ്രതികൾ മരം വെട്ടാനും മുറിച്ചു നീക്കാനും അനുമതി വാങ്ങിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |