കൊച്ചി: ത്രിക്രോണ മത്സരച്ചൂടിൽ അമർന്ന തൃക്കാക്കരയിൽ വികസനവും രാഷ്ട്രീയവുമൊക്കെ ചർച്ചയാകുമ്പോഴും മുന്നണികളുടെ ആശയും ആശങ്കയും സ്ഥാനാർത്ഥികളെ നിറുത്താത്ത ട്വന്റി 20യുടേയും ആം ആദ്മി പാർട്ടിയുടേയും വോട്ടുകളെക്കുറിച്ചാണ്. ഇരുകക്ഷികളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലാത്തിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു, വലതു മുന്നണികളും ബി.ജെ.പിയും. കഴിയുന്നത്ര അവരുടെ വോട്ടർമാരെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കിത്തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,897 വോട്ടാണ് ട്വന്റി 20 നേടിയത്.
ഇതുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ വാക്പോരും രൂക്ഷം. യു.ഡി.എഫ് ചർച്ച നടത്തിയാണ് ട്വന്റി 20യെ പിന്മാറ്റിയതെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. എൽ.ഡി.എഫിനെ രൂക്ഷമായി എതിർക്കുന്ന ട്വന്റി 20യുടെ പിന്മാറ്റം യു.ഡി.എഫിനെ സഹായിക്കാനാണെന്നും ആരോപിക്കുന്നു. എന്നാൽ, ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് പറയുന്ന യു.ഡി.എഫ് നേതാക്കൾ മത്സരരംഗത്തു നിന്നുള്ള ട്വന്റി 20യുടെ പിന്മാറ്റത്തെ സ്വാഗതം ചെയ്തു. അവരുടെ വോട്ടുകൾ നൽകിയാൽ സ്വീകരിക്കുമെന്നും അറിയിച്ചു. അതേസമയം, എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ പറഞ്ഞു. ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി ചർച്ചചെയ്തശേഷം നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പ്രചാരണം ഉൗർജിതം
പ്രധാന സ്ഥാനാർത്ഥികളായ ഉമ തോമസ്, ഡോ. ജോ ജോസഫ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രചാരണം ഉൗർജിതമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് യു.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന നേതാക്കൾ 15ന് മണ്ഡലത്തിലെത്തും. കൺവീനർ ഇ.പി. ജയരാജനാണ് എൽ.ഡി.എഫിന് നേതൃത്വം നൽകുന്നത്. പ്രചാരണത്തിന്റെ ബൂത്തുതല നിയന്ത്രണം മുന്നണികളുടെ സംസ്ഥാന നേതാക്കൾ ഏറ്റെടുത്തതോടെ മണ്ഡലത്തിൽ താഴേത്തട്ടിലും ആവേശം അലയടിക്കുകയാണ്. യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവെൻഷൻ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 13നാണ് ബി.ജെ.പി കൺവെൻഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |