കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിലെ 'കാൽകഴുകിച്ചൂട്ട്' ചടങ്ങിന്റെ പേര് കൊച്ചിൻ ദേവസ്വം ബോർഡ് 'സമാരാധന'യെന്ന് മാറ്റിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ചടങ്ങുകൾ പണ്ടുമുതലേയുള്ളവയാണ്. കാൽകഴുകിച്ചൂട്ട്, പന്ത്രണ്ടു നമസ്കാരം എന്നീ പേരുകളിലറിയപ്പെടുന്ന ചടങ്ങിൽ ഇടപെടാൻ ദേവസ്വം ബോർഡിനോ സംസ്ഥാന സർക്കാരിനോ നിയമപരമായി കഴിയില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പാപപരിഹാരത്തിനായി 12 ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുന്ന ചടങ്ങുണ്ടെന്ന കേരളകൗമുദി റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രത്തിൽ നിലവിലുള്ള ചടങ്ങുകൾ തുടരാൻ ദേവസ്വം ബോർഡിന് ബാദ്ധ്യതയുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകളും പൂജകളും പുരാതന ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു നടപ്പാക്കണം. ഇതിൽ ദേവസ്വം ബോർഡിനോ സർക്കാരിനോ ഇടപെടാനാവില്ല. 1999ൽ പൂർണത്രയീശക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗലപ്രശ്നത്തെത്തുടർന്നുള്ള പരിഹാര ക്രിയകളിലും പന്ത്രണ്ടു നമസ്കാരത്തെക്കുറിച്ചു പറയുന്നുണ്ട്. ഭക്തരല്ല, തന്ത്രിയാണ് ചടങ്ങിന്റെ ഭാഗമായി 12 ബ്രാഹ്മണരുടെ കാൽ കഴുകുന്നത്. ഈ ചടങ്ങിൽ തെറ്റില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ നേരത്തെ ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം, യോഗക്ഷേമസഭ തുടങ്ങിയവർ കക്ഷി ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |