ആലപ്പുഴ: ഈ ടൈപ്പുറൈറ്ററുകൾക്ക് നാവുണ്ടായിരുന്നെങ്കിൽ എന്തെല്ലാം കഥകൾ പറയുമായിരുന്നു! സർക്കാർ ഉത്തരവുകളുടെയും പ്രണയത്തിന്റെയും ഉദ്യോഗലബ്ധിയുടെയും കഥകൾ. ഒരു നൂറ്റാണ്ടിലേറെ സർക്കാർ ഓഫീസുകളുടെ സ്പന്ദനവും ഉത്തരവുകളുടെ മുഖവുമായിരുന്ന ടൈപ്പ് റൈറ്ററുകൾക്ക് മ്യൂസിയം ഒരുക്കുകയാണ് പി. വെങ്കിട്ടരാമയ്യർ. അതിനു പിന്നിലുമുണ്ട് ജീവിതം സ്പന്ദിക്കുന്ന കഥ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പാണ് കഥ തുടങ്ങുന്നത്.
വെങ്കിട്ടരാമയ്യരുടെ പിതാവ് വി. പരമേശ്വര അയ്യർ ബാങ്ക് ജോലി വേണ്ടെന്നുവച്ചാണ് 1946ൽ ആലപ്പുഴയിൽ എ.വി.പി ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. പരമേശ്വര അയ്യർക്ക് ഒൻപത് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അതിനാൽ അമ്മയെ ഒറ്റയ്ക്കാക്കി അന്യനാട്ടിൽ ജോലിക്കുപോകാൻ തോന്നിയില്ല. റെമിംഗ്ടൺ 16 എന്ന ഒറ്റ മെഷീനിലായിരുന്നു തുടക്കം. 40 മെഷീനുകൾ വരെ സജ്ജമാക്കി. പതിനായിരങ്ങൾക്കാണ് അതുവഴി ജോലി ലഭിച്ചത്.
2001ൽ പരമേശ്വരയ്യർ മരിച്ചു. മകൻ വെങ്കിട്ടരാമയ്യർ സ്ഥാപനം ഏറ്റെടുത്തു. കമ്പ്യൂട്ടറുകൾ കാലം കൈയടക്കിയതോടെ ടൈപ്പുറൈറ്ററുകൾ തൂക്കിവിൽക്കേണ്ട സ്ഥിതിയായി. എങ്കിലും സ്ഥാപനം ഇപ്പോഴുമുണ്ട്. 2021ൽ സ്ഥാപനത്തിന് 75 വയസ് ആയപ്പോഴാണ് അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ റൈപ്പുറൈറ്ററുകളുടെ മ്യൂസിയം ആരംഭിക്കണമെന്ന് തീരുമാനിച്ചത്.
സ്വന്തം മെഷീനുകൾക്കുപുറമേ, അന്യ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ശേഖരിച്ച് നൂറെണ്ണം എത്തിക്കാനുള്ള ശ്രമത്തിലാണ് മിൽമ ഉത്പന്നങ്ങളുടെ വിതരണക്കാരനും ജി.എസ്.ടി പ്രാക്ടീഷനറുമായ വെങ്കിട്ടരാമയ്യർ.
വിവിധ ഭാഷകൾ 100 മെഷീൻ
നിലവിൽ നാല്പതെണ്ണമായി. മലയാളത്തിനും ഇംഗ്ളീഷിനും പുറമേ, ഹിന്ദിയും അറബും സ്വിസ്സും എത്തിക്കഴിഞ്ഞു. തമിഴ് ഉടൻ എത്തും. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പഴയ മെഷീനുകൾ ശേഖരിക്കാനാണ് ശ്രമം. കഴിഞ്ഞയാഴ്ചയാണ് സ്വിറ്റ്സർലാൻഡിൽ നിന്ന് 1908 മോഡൽ സ്വിസ് ടൈപ്പ്റൈറ്റർ ബന്ധു എത്തിച്ചത്.
`അച്ഛൻ ആലപ്പി വി. പരമേശ്വര അയ്യരുടെ നൂറാം ജന്മവർഷമായ 2027ൽ വ്യത്യസ്തങ്ങളായ 100 ടൈപ്പ് റൈറ്ററുകൾ സ്ഥാപിച്ച് മ്യൂസിയം വിപുലമാക്കുകയാണ് സ്വപ്നം.
- പി. വെങ്കിട്ടരാമയ്യർ
(ഫോൺ നമ്പർ: 9447144098)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |