തിരുവനന്തപുരം: നികുതിവർദ്ധനയ്ക്കെതിരെ തുടങ്ങിയ സമരം ജനകീയ പ്രക്ഷോഭമാക്കി മാറ്രാൻ യു.ഡി.എഫ്. നികുതി നിർദ്ദേശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത നിലപാട് സർക്കാർ സ്വീകരിച്ചതോടെ സമരം വിജയിത്തെലെത്തിക്കേണ്ടത് യു.ഡി.എഫിന് അഭിമാന പ്രശ്നമായി. വിദ്യാർത്ഥി,യുവജന സംഘടനകളെയും വനിതാസംഘടനകളെയും സമരത്തിന്റെ ഭാഗമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാക്കുകൾ ഇത് വ്യക്തമാക്കുന്നു. .
നിയമസഭ ഇന്നലെ തത്കാലത്തേക്ക് പിരിഞ്ഞെങ്കിലും 27ന് വീണ്ടും തുടങ്ങും. നിയമസഭാ കവാടത്തിലെ എം.എൽ.എമാരുടെ സമരത്തിന് ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിച്ചില്ല. അത്തരം സമരം തുടരണമോയെന്നതും യു.ഡി.എഫ് പരിശോധിച്ച് തീരുമാനമെടുക്കും. 13നും 14നും സംസ്ഥാനവ്യാപകമായി രാപ്പകൽ സമരത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ തുടർസമരങ്ങൾ തന്നെ വേണ്ടിവന്നേക്കും. സർക്കാരിന്റെ തീരുമാനത്തിൽ ചെറിയ ഇളവെങ്കിലും വരുത്തിക്കാതെ സമരം അവസാനിപ്പിക്കേണ്ടി വന്നാൽ അതും ക്ഷീണമാണ്.എന്നാൽ ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയത്.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനെയും കോൺഗ്രസിനെയും കൂടുതൽ ചലനാത്മകമാക്കാൻ സമരത്തിലൂടെ കഴിയുമെന്ന അഭിപ്രായവുമുണ്ട്. തുടർസമരമെന്ന നിലയിലേക്ക് വളർന്നാൽ അത് ക്രമസമാധാനത്തെയും ബാധിക്കും. അതോടെ സർക്കാരും കൂടുതൽ കർശന നടപടികളിലേക്ക് കടക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |