തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നിന്നുയർന്ന സാമ്പത്തിക ആരോപണം രാഷ്ട്രീയ ആയുധമാക്കുന്നതിൽ
കോൺഗ്രസിലും യു.ഡി.എഫിലും ആശയക്കുഴപ്പം. സാമ്പത്തിക വിഷയമായതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടപ്പോൾ ഇ.ഡി വേണ്ടെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് സി.പി.എമ്മുമായി സന്ധി ചെയ്യാനാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുസ്ലിംലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി വിഷയത്തെ ലഘൂകരിച്ചപ്പോൾ കെ.പി.എ. മജീദും കെ.എം. ഷാജിയും ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് കടുപ്പിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടി ഇന്നലെ നിലപാട് തിരുത്തി.
ഏതന്വേഷണം ആവശ്യപ്പെടണമെന്ന് ഈ മാസം 30ന് യു.ഡി.എഫ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷനേതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നിലകൊള്ളുമ്പോൾ, ഇവിടെ കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക പ്രതിപക്ഷനേതാവ് പങ്കുവയ്ക്കുന്നു.
വിഷയം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന ചിന്ത കോൺഗ്രസിന്റെ താഴെത്തട്ടിൽ ശക്തമാണ്. നേതാക്കൾക്കിടയിലെ ആശയക്കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവർ കരുതുന്നു.
ആരോപണം ഉയർന്ന് ഒരു ദിവസം കഴിഞ്ഞാണ് നേതാക്കൾ പ്രതികരിച്ചത്. വിവാദമുണ്ടായ ദിവസം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ മാത്രമാണ് സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാകട്ടെ അത് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ 30ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചേക്കും.
ഇ.പിക്കെതിരായ ആരോപണം സർക്കാർ
അന്വേഷിക്കണം: വി.ഡി.സതീശൻ
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണത്തെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇത് പാർട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാവുന്നതല്ലെന്നും ഗുരുതരമായ അഴിമതി ആരോപണത്തിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം 30ന് യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന കെ. മുരളീധരൻ എം.പിയുടെ ആവശ്യം വ്യക്തിപരമാണ്. ഇ.ഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത് സി.പി.എമ്മുമായുള്ള സന്ധിയുടെ ഭാഗമാണ്.
2019ൽ ഇ.പിക്കെതിരെ പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രിയും സി.പി.എമ്മും ഒളിച്ചുവച്ചത് ദുരൂഹമാണ്. ലീഗ് നേതാവ് കെ.എം.ഷാജിയുടെ വീട് അളക്കാൻ മൂന്നുതവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിഞ്ഞില്ലേ? അഴിമതിയെ കുറിച്ച് നേരത്തെ തന്നെ ബോദ്ധ്യമുണ്ടായിരുന്ന എം.വി. ഗോവിന്ദൻ എന്തുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും സതീശൻ ചോദിച്ചു.
അനധികൃത സ്വത്ത് സമ്പാദനം കേന്ദ്ര ഏജൻസി
അന്വേഷിക്കണം: കെ.സുധാകരൻ
കണ്ണൂർ: ആയൂർവേദ റിസോർട്ടിന്റെ പേരിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പി.ജയരാജന്റെ ആരോപണം കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഡി.സി.സി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജൻ മന്ത്രിയായ സമയത്താണ് കമ്പനിയിൽ കൂടുതൽ നിക്ഷേപം നടന്നിട്ടുള്ളത്. അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി കോടതിയെ സമീപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയപ്പോഴാണ് റിസോർട്ടിന് അനുമതി കൊടുത്തത്. ഇതേ നഗരസഭയിലാണ് കൺവൻഷൻ സെന്റർറിന് പ്രവർത്തനാനുമതി ലഭിക്കാത്തതിന്റെ പേരിൽ വ്യവസായിയായിരുന്ന സാജൻ ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിയുടെയോ പാർട്ടിയുടേയോ ബന്ധുക്കളുടേയോ നേരെയുള്ള ആരോപണങ്ങൾ കൃത്യമായി അന്വേഷിക്കാതെ കേന്ദ്ര ഏജൻസികൾ മൂടിവെക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണം മാദ്ധ്യമസൃഷ്ടി
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്നെ നീക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നുണ്ടെന്നത് മാദ്ധ്യമ സൃഷ്ടിയാണ്. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാർട്ടിയെ അറിയിക്കും. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തുടരും. സ്ഥാനം മാറേണ്ട സാഹചര്യം നിലവിലില്ലെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പുന:സംഘടന
കെ. സുധാകരന്റെ 'ആരോഗ്യം'
വിവാദമാക്കി ഒരു വിഭാഗം
രാഷ്ട്രീയ ലേഖകൻ
ജിംനേഷ്യത്തിലെ ചിത്രം പുറത്തുവിട്ട് മറുപടി
തിരുവനന്തപുരം: പാർട്ടി പുന:സംഘടനാ ചർച്ചകൾ സജീവമാകുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ആരോഗ്യത്തെ ചൊല്ലിയുയർന്ന തർക്ക-വിതർക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ അലോസരമുണ്ടാക്കുന്നു. ഒരു വിഭാഗം എം.പിമാർ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സുധാകരനെ ആരോഗ്യപ്രശ്നം പറഞ്ഞ് വെട്ടാൻ കരുക്കൾ നീക്കുന്നുവെന്ന പ്രചരണമുയർന്നതോടെ, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് കാട്ടാൻ സുധാകരൻ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ പുറത്തുവിട്ടു.
എ.ഐ.സി.സി നേതൃത്വം എല്ലാ സംസ്ഥാനങ്ങളിലെയും പി.സി.സി അദ്ധ്യക്ഷന്മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് നീക്കമെങ്കിലും തീരുമാനം നീളുകയാണ്. അതിനിടെയാണ് സുധാകരന്റെ ആരോഗ്യപ്രശ്നം ചിലർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നും അദ്ധ്യക്ഷ സ്ഥാനത്ത് സുധാകരൻ തുടരുമെന്നാണ് സംസ്ഥാന നേതാക്കൾ സൂചിപ്പിക്കുന്നത്. തനിക്കെതിരെ ചില എം.പിമാർ കരുക്കൾ നീക്കുന്നുവെന്ന ആരോപണം സുധാകരൻ തള്ളി. പ്രസിഡന്റ് പദം മോഹിക്കുന്ന ഏതാനും ചിലരുടെ കരുനീക്കങ്ങളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് പിന്നിലെന്നും അദ്ദേഹം സംശയിക്കുന്നു.
പാർലമെന്റിൽ സഭ മാറിക്കയറിയത് സുധാകരന്റെ അനാരോഗ്യത്തിന്റെ സൂചനയായി ചിലർ പ്രചരിപ്പിച്ചെന്നും ഇതിന് പിന്നിൽ ജെബി മേത്തർ എം.പിയാണെന്നുമുള്ള ആക്ഷേപമുയർന്നിരുന്നു. എന്നാൽ ജെബി മേത്തർ ഇതുനിഷേധിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പിട്ടു. ജെബി മേത്തർക്ക് ഈ പ്രചാരണത്തിൽ പങ്കില്ലെന്നാണ് സുധാകരനും കരുതുന്നത്. ഇതടക്കം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില സ്ഥാനമോഹികളാണെന്നാണ് സുധാകരന്റെ വിലയിരുത്തൽ.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കേണ്ട സമയമായിരിക്കെ പുന:സംഘടന വൈകുന്നതിൽ പാർട്ടിയിലെ വലിയ വിഭാഗത്തിന് അതൃപ്തിയുണ്ട്. പ്രസിഡന്റ് പ്രഖ്യാപനം നീളുന്നതിലുമുണ്ട് അതൃപ്തി. ഇതിന് പുറമേയാണ് സുധാകരന്റെ അനാരോഗ്യപ്രശ്നം ചർച്ചയാക്കാൻ ഒരു വിഭാഗം ശ്രമിച്ചത്. ആർ.എസ്.എസുമായി ബന്ധപ്പെട്ടും മറ്റും സുധാകരൻ ഇടയ്ക്ക് നടത്തിയ ചില പ്രസ്താവനകൾ യു.ഡി.എഫിനെ വെട്ടിലാക്കിയെന്ന് സുധാകരവിരുദ്ധ ക്യാമ്പ് ആരോപിക്കുന്നുണ്ട്. എന്നാൽ സുധാകരൻ തന്നെയാണ് ഈ ഘട്ടത്തിൽ സംഘടനയെ ചലിപ്പിക്കാനുതകുന്ന പ്രസിഡന്റെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
ഇത്തരം വിവാദങ്ങൾ നടക്കുമ്പോഴും സംസ്ഥാനത്ത് പാർട്ടി പുന:സംഘടനയ്ക്കുള്ള ചർച്ചകൾ നേതൃത്വം സജീവമാക്കി. ഇന്നലെ ഉന്നത നേതാക്കൾ ഓൺലൈനായി യോഗം ചേർന്നു. ബ്ലോക്ക്, മണ്ഡലം പുന:സംഘടനകൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം. ജില്ലാ തലത്തിൽ ഇതിനായി പ്രത്യേകസമിതികൾ രൂപീകരിക്കുന്നതിലേക്ക് നേതൃത്വം അടുത്ത ദിവസങ്ങളിൽ കടക്കും.
യു.ഡി.എഫിന് പിന്തുണ സ്ഥായിയല്ല: വെൽഫെയർ പാർട്ടി
മലപ്പുറം: 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹ്യ, രാഷ്ട്രീയ ഭീഷണി സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസമാണ്. ഇതു പ്രതിരോധിക്കൽ സുപ്രധാന രാഷ്ട്രീയ പ്രവർത്തനമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചത് അന്നത്തെ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു. ആ പിന്തുണ സ്ഥായിയായ ഒന്നല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |