കോഴിക്കോട്: സേനയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശനം ഉന്നയിക്കുന്നതായും അച്ചടക്ക ലംഘനം നടത്തിയെന്നും ആരോപിച്ച് ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ. പെൻഷനോട് കൂടിയ നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐ.ജി എ.വി.ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പുവച്ചു.
അച്ചടക്കലംഘനം സേനയിൽ അംഗീകരിക്കാനാവില്ലെന്ന് എ.വി.ജോർജ് നേരത്തെ സൂചിപ്പിച്ചിരുന്നു.പൊലീസ് സേനയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉമേഷ് വള്ളിക്കുന്ന് നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും ഒടുവിൽ വനിതാദിന പരിപാടിയിൽ അനുമതിയില്ലാതെ പങ്കെടുത്തതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിൽ കമ്മിഷണറെ നിശിതമായി വിമർശിച്ചാണ് ഉമേഷ് ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. വനിതാദിനത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിൽ നടന്ന പരിപാടിയിൽ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തിൽ സംസാരിച്ചതിനാണ് കമ്മിഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങളും ഉമേഷ് ഫേസ് ബുക്കിൽ കുറിച്ചു. 29\18 എന്ന സർക്കുലറിന്റെ പേരിലാണ് കമ്മിഷണർ തനിക്ക് നോട്ടീസ് നൽകിയതെന്നും ഈ സർക്കുലർ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ചല്ലെന്നും ഉമേഷ് പറഞ്ഞു. നിർബന്ധിത വിരമിക്കൽ ശുപാർശ പക പോക്കലാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |