SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.26 AM IST

കേരള സർവ്വകലാശാല നിഷേധിച്ച നിയമനം  ഒന്നാം റാങ്കോടെ നൽകാൻ ഉത്തരവ്, അദ്ധ്യാപികയുടെ നിയമയുദ്ധം സുപ്രീം കോടതിയിൽ വിജയം കൊയ്തു

teacher

ന്യൂഡൽഹി: അദ്ധ്യാപക നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന ഉദ്യോഗാർത്ഥിയെ വസ്തുതാവിരുദ്ധമായ കാരണം ചൂണ്ടിക്കാട്ടി തഴയുകയും വേണ്ടപ്പെട്ടവർക്ക് ഒന്നാം റാങ്ക് നൽകി നിയമനം നൽകുകയും ചെയ്ത കേരള യൂണിവേഴ്സിറ്റിക്കെതിരെയുള്ള നിയമപോരാട്ടം പതിനാലു വർഷത്തിനുശേഷം വിജയം കണ്ടു.

തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജിൽ ഗ്രേഡ്-3 അസി.പ്രൊഫസറായ ബിന്ദുവാണ് 2007ൽ നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത്

സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. നഷ്ടപ്പെട്ട പതിനാലു വർഷത്തെ സർവീസ് അംഗീകരിച്ച് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാനാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, രവീന്ദ് ഭട്ട് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ഉത്തരവിട്ടത്. അൻപത്തിമൂന്നുകാരിയായ ബിന്ദുവിന് അറുപതു വയസുവരെ സർവീസിൽ തുടരാം. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാം സ്ഥാനത്ത് എത്തിയ ബിന്ദുവിനെ അന്ന് തഴഞ്ഞത് നിയമന യോഗ്യതയുടെ ഭാഗമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് അംഗീകാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു. ഇവയ്ക്ക് അംഗീകാരം ഉണ്ടെന്ന് ഇപ്പോൾ സർവകലാശാല സുപ്രീം കോടതിയിൽ സമ്മതിച്ചതോടെയാണ് ബിന്ദുവിനെ ഒന്നാം റാങ്കുകാരിയായി അംഗീകരിച്ച് നിയമനം നൽകാൻ കോടതി ഉത്തരവിട്ടത്. അന്ന് ഒന്നാം റാങ്കുകാരിയായി നിയമനം ലഭിച്ച സിൻഡിക്കേറ്റ് അംഗത്തിന്റെ ഭാര്യ ഉയർന്ന പദവിയിൽ മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് പോയതിനാൽ ആരുടെയും ജോലി നഷ്ടപ്പെടില്ല.

ഒഴിവുണ്ടായിരുന്ന നാല് തസ്തികകളിൽ ജനറൽ വിഭാഗത്തിനുള്ള രണ്ടെണ്ണത്തിലേക്കാണ് ബിന്ദു അപേക്ഷിച്ചിരുന്നത്. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും 74 മാർക്ക് നേടിയതോടെ പ്രബന്ധങ്ങൾക്കുള്ള പത്തു മാർക്കോടെ ബിന്ദു ഒന്നാമത് എത്തേണ്ടതായിരുന്നു. പ്രബന്ധങ്ങൾ നിരസിച്ചതോടെ മൂന്നാം റാങ്കിലേക്ക് താഴ്ന്നു.ഹൈക്കോടതി സിംഗിൾ ബെഞ്ച് റാങ്ക് ഉയർത്തി നിയമനം നൽകാൻ വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് സർവകലാശാലയുടെ അപ്പീൽ അനുവദിച്ചു.അതിനെതിരെയാണ് ബിന്ദു സുപ്രീം കോടതിയെ സമീപിച്ചത്. മലയാളി അഭിഭാഷകനായ വി.കെ. ബിജുവാണ് ഹാജരായത്.

14 വർഷത്തെ പോരാട്ടം, ബിന്ദുവിന് നീതി കിട്ടി

തിരുവനന്തപുരം: ആവശ്യത്തിലധികം യോഗ്യതകളും മെരിറ്റിൽ ഒന്നാംസ്ഥാനവും ഉണ്ടായിട്ടും 'വേണ്ടപ്പെട്ടവരെ' നിയമിക്കാൻ കേരള സ‌ർവകലാശാല അയോഗ്യയാക്കിയതിനെതിരെയാണ് ഡോ.ടി.വി.ബിന്ദു സുപ്രീംകോടതി വരെ നീണ്ട പതിനാലു വർഷം പോരാടി വിജയിച്ചത്.

2007ൽ എഡ്യൂക്കേഷൻ വകുപ്പിൽ അസി.പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ച ബിന്ദു എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും 74 മാർക്കോടെ മുന്നിലെത്തിയിരുന്നു. പ്രബന്ധങ്ങൾക്കുള്ള മാർക്കോടെ ബിന്ദു ഒന്നാമത് എത്തുമെന്ന് ഉറപ്പായിരുന്നു. ബിന്ദുവിന് അന്താരാഷ്ട്ര ജേർണലിലേതടക്കം ഒമ്പത് പബ്ലിക്കേഷനുകളുണ്ടായിരുന്നു. ഇതെല്ലാം സർവകലാശാല അംഗീകരിച്ചതുമാണ്.അത് അട്ടിമറിക്കാൻ പബ്ലിക്കേഷനുകൾ അംഗീകാരമില്ലാത്ത ജേർണലുകളിലാണ് പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞ് തള്ളി.ബിന്ദു മൂന്നാമതായി.

ഉന്നതരുടെ തന്ത്രം വിജയിച്ചതോടെ 78മാർക്ക് ലഭിച്ച, അന്നത്തെ സിൻഡിക്കേറ്റംഗത്തിന്റെ ഭാര്യയ്ക്കായി ഒന്നാംറാങ്ക്. അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്ന ഡോ.എം.കെ.രാമചന്ദ്രൻ നായരായിരുന്നു അന്നത്തെ വൈസ് ചാൻസലർ.

തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജിൽ ഗ്രേഡ്-3 അസി.പ്രൊഫസറായ ബിന്ദുവിന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. ബി.എഡും, എം.എഡും മാത്രമല്ല, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങളും നേടി. എഡ്യൂക്കേഷനിൽ പിഎച്ച്.ഡി നേടിയ ബിന്ദുവിന്റെ മേൽനോട്ടത്തിൽ 13പേർ ഗവേഷണ ബിരുദം നേടി. കേരള സർവകലാശാലാ എഡ്യൂക്കേഷൻ വകുപ്പിൽ പ്രൊഫസറും ഡീനുമായിരുന്ന ഡോ.വിശ്വനാഥന്റെ ഭാര്യയാണ് ബിന്ദു. തിരുമല സ്വദേശിയാണ്.

. ശമ്പളമോ കുടിശികയോ ആനുകൂല്യങ്ങളോ കിട്ടില്ലെങ്കിലും 2007മുതലുള്ള സർവീസ് കൂടി പരിഗണിച്ച് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാക്കാം. 60വയസുവരെ തുടരാം.

"ദൈവത്തിന് നന്ദി. അന്യായത്തിനെതിരെ 14വർഷം പോരാടി അവകാശം തെളിയിച്ചു .ഇത് ആരുടെയും ഔദാര്യമല്ലെന്നും യോഗ്യതയുണ്ടെന്നും തെളിയിക്കാനായി."

- ഡോ.ടി.വി.ബിന്ദു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.