തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് മത്സരിക്കാനുള്ള
നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് നൽകിയ അപ്പീൽ തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാറുടെ ഡിസംബർ ആറിലെ ഉത്തരവാണ് ജസ്റ്റിസ് അമിത് റാവൽ റദ്ദാക്കിയത്. അപ്പലേറ്റ് അതോറിട്ടിയായ വൈസ് ചാൻസലർ അപ്പീലിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകി. ഹർജിക്കാരനായ സി.ആർ. മഹേഷിന്റെ ഭാഗം കേൾക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സെനറ്റ് ഉപതിരഞ്ഞെടുപ്പിൽ എം.എൽ.എ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ വിജ്ഞാപനം ചെയ്ത സ്ഥാനാർത്ഥി പട്ടികയിൽ സി.ആർ. മഹേഷിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന്
അപ്പലേറ്റ് അതോറിട്ടിയായ വൈസ് ചാൻസലർക്ക് അപ്പീൽ നൽകി. എന്നാൽ അപ്പീലിൽ ഉത്തരവിട്ടത് രജിസ്ട്രാർ തന്നെയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഒരാൾക്ക് സ്വന്തം കേസിൽ വിധികർത്താവായിരിക്കാനാവില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |