തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പുറമെ, കൂടുതൽ കൽപ്പിത സർവകലാശാലകളും (ഡീംഡ് ) വരുന്നു. സ്വയംഭരണ പദവിയുള്ള അരഡസനോളം എൻജിനിയറിംഗ്, എയ്ഡഡ് കോളേജുകൾ കൽപ്പിത സർവകലാശാലകളാവും.
ഒരു ഗവ. കോളേജടക്കം 19 ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും മൂന്ന് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്കുമാണ് സ്വയംഭരണ പദവിയുള്ളത്. കലാമണ്ഡലം, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ആൻഡ് ടെക്നോളജി എന്നിവയാണ് നിലവിലെ കൽപ്പിത സർവകലാശാലകൾ. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിന് കേരളത്തിലും കാമ്പസുകളുണ്ട്. കൽപ്പിത, സ്വകാര്യ സർവകലാശാലകൾ വഴി അത്യാധുനിക കോഴ്സുകൾ വരും. സർക്കാരിന് പണച്ചെലവുമില്ല.
3.26 സ്കോറോടെ നാക് ഗ്രേഡിംഗും, മൂന്നിൽ രണ്ട് കോഴ്സുകൾക്ക് നാഷണൽ ബോർഡ് അക്രഡിറ്റേഷനുമുള്ളതും ഇരുപതു വർഷമായി പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് കൽപ്പിത സർവകലാശാലയാവാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗിൽ ആദ്യ നൂറിലായിരിക്കണം. അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1:20. 25 കോടി കോർപസ് ഫണ്ടുണ്ടാവണം. തുടക്കത്തിൽ അഞ്ച് വർഷത്തേക്ക് യു.ജി.സിയുടെ ശുപാർശ പ്രകാരം കൽപ്പിത സർവകലാശാലാ പദവി അനുവദിക്കും. ഓഫ് കാമ്പസ് സെന്ററുകളും കേന്ദ്ര അനുമതിയോടെ വിദേശത്ത് കാമ്പസുകളും തുടങ്ങാം. മുൻകൂർ അനുമതിയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നോ ഏജൻസികളിൽ നിന്നോ ധനസഹായം സ്വീകരിക്കാം.
മെരിറ്റ്, സംവരണം
പാലിക്കണം
മെരിറ്റടിസ്ഥാനത്തിലുള്ള പ്രവേശന രീതിയായിരിക്കണം. പ്രവേശനത്തിന് തലവരി വാങ്ങരുത്. ഫീസ് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണം. പ്രവേശനത്തിലും നിയമനങ്ങളിലും സംവരണം പാലിക്കണം. അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ്, പേഴ്സണൽ, ഫിനാൻഷ്യൽ, ഡെവലപ്മെന്റ് തുടങ്ങിയവയിലെല്ലാം സർവകലാശാലയ്ക്ക് പൂർണസ്വാതന്ത്ര്യം. മൂന്നു വർഷം കേന്ദ്ര-സംസ്ഥാന ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഒരു പ്രതിനിധി ബോർഡ് ഒഫ് മാനേജ്മെന്റിലുണ്ടാവും.
കൽപ്പിത സർവകലാശാല
യു.ജി.സി അനുമതിയോടെ പുതിയ കോഴ്സുകളും സെന്ററുകളും തുടങ്ങാം. അക്കാഡമിക് കാര്യങ്ങൾക്ക് യു.ജി.സിയുടെ നിരീക്ഷണമുണ്ടാവും. ഫീസ് സ്വന്തമായി തീരുമാനിക്കാം. പ്രവേശനം സ്വന്തം നിലയിൽ
സർക്കാരുമായി സീറ്റ് പങ്കുവയ്ക്കണമെന്ന് വ്യവസ്ഥയില്ല. സർക്കാരിന്റെ ഫീസും ബാധകമല്ല. സിലബസ്, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവയും സ്വന്തം നിലയിൽ
ചാൻസലർ, പ്രോചാൻസലർ, വൈസ്ചാൻസലർ, പി.വി.സി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ നിയമനങ്ങളെല്ലാം മാനേജ്മെന്റിന്. യു.ജി.സി യോഗ്യതയുണ്ടാവണം
വി.സി, പി.വി.സി, രണ്ട് ഡീൻ, മൂന്ന് അക്കാഡമിക് വിദഗ്ദ്ധർ, രണ്ട് അദ്ധ്യാപകർ, മാനേജ്മെന്റിന്റെ നാല് പ്രതിനിധികൾ, രജിസ്ട്രാർ എന്നിവരുൾപ്പെട്ട സമിതിയുടേതാണ് അവസാന വാക്ക്
സ്വകാര്യ സർവകലാശാല
കോഴ്സുകൾ തുടങ്ങാൻ യു.ജി.സിയുടെ മുൻകൂർ അനുമതി വേണ്ട. ഓഫ് കാമ്പസ് സെന്ററുകൾ, വിദൂരപഠനം എന്നിവയാകാം. കോളേജുകൾക്ക് അഫിലിയേഷൻ നൽകാനാവില്ല
ആരംഭിക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക നിയമം വേണം. പഠന, ഗവേഷണ, പരീക്ഷാ ചുമതലകളെല്ലാം സർവകലാശാലയ്ക്ക്. ബിരുദവും നൽകാം. കേന്ദ്രാനുമതിയോടെ വിദേശത്തും കാമ്പസുകൾ
മെഡിക്കൽ, ഡെന്റൽ, എൻജിനിയറിംഗ്, നിയമം, നഴ്സിംഗ്, ബിഎഡ്, ഫാർമസി എന്നിങ്ങനെ കോഴ്സുകളാവാം. യു.ജി.സി ചട്ടം പാലിച്ചില്ലെങ്കിൽ വിലക്കേർപ്പെടുത്താം
പ്രവേശനം, ഫീസ്, സിലബസ് രൂപീകരണം, അദ്ധ്യാപനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം എന്നിവയിൽ യു.ജി.സി നിർദ്ദേശം പാലിക്കണം. ബോർഡ് ഒഫ് സ്റ്റഡീസ്, അക്കാഡമിക് കൗൺസിൽ ഉണ്ടായിരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |